Showing posts with label അനുരാഗം. Show all posts
Showing posts with label അനുരാഗം. Show all posts

7 Jul 2010

തനിയാവര്‍ത്തനങ്ങള്‍

അതെ അവൾക്ക് ഇന്ന് 24 വയസ്സായിട്ടുണ്ടാകും.. റിസേർച്ച് ലാബിലെ അനൈലൈസറിന്റെ ലോഗിലെ ദിവസം എന്റെ മനസ്സിൽ ഒരു തണുത്ത കാറ്റായി വീശി....

ഹേയ് ശ്രീ! ലൈക്ക് എ കോഫീ വിത്ത് മി..? അനു ചോദിച്ചു.
ഐ ആം സോറി.....  ഐ ആം.... (ഞാൻ ഒഴിഞ്ഞുമാറാനായി ശ്രമിച്ചു)
ഇത് മൂന്നാം തവണയാ ശ്രീ എന്നെ ഒഴിവാക്കുന്നത്...! എന്തായാലും ശ്രീ ഇന്നെന്റെകൂടെ വന്നേ പറ്റൂ..
സ്കൂളിലെ ആ ചുമന്ന തൂണിനടുത്ത് പരുങ്ങിനിന്ന പഴയ എന്നെ ഞാൻ ഓര്‍ത്ത ..
 ലെറ്റ് മി സീ....!
മുഴുമിക്കുന്നതിനു മുൻപ് തന്നെ അവൾ മറുപടി പറഞ്ഞു..
താൻൿ ഗോഡ്.. ഒ കെ ലെറ്റ്സ് മീറ്റ് ഇൻ ദി കോഫീ ഡേ...
നോ അനൂ.....(ഞ്ഞാൻ വേണ്ട എന്ന് പറയാൻ തുനിഞ്ഞു...)
ഒന്നും പറയണ്ടാ.. നമ്മൾ ഇന്ന് വൈകുന്നേരം കോഫീ ഡേയിൽ കാണും.. ബൈ...
മുഖത്ത് ചിരി പടർത്തി അനു നടന്നകന്നു..

ശനിയാഴ്ച പകുതി ദിവസം മാത്രമേ വർക്കുള്ളൂ.. അനുവിനു സന്തോഷിക്കുവാൻ കുറച്ചുനേരം.. ജീവിതത്തിന്റെ പല മുഹൂർത്തങ്ങളും മിന്നൽ പോലെ മറഞ്ഞു.

12 ആം ക്ലാസ് അവസാനം ലാബ് പരീക്ഷാ ദിവസം, അര്‍ച്ചന, ചുരുണ്ട മുടിയുള്ള കവിളില്‍ മറുകുള്ള ഉണ്ടക്കണ്ണി എന്നത്തേയും പോലെ ചുവന്ന പെയിന്റടിച്ച തൂണിന്നരുകില്‍ കൂട്ടുകാരിക്കായി കാത്തു നില്‍ക്കുന്നു..
ആ കാത്തുനില്പ് എനിക്കായിട്ടുള്ളതായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിരുന്നു.
ഇനി ഒരിക്കലും പറയാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ചിന്ത എന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ അടുത്തേക്കു ചെന്നപ്പോഴേക്കും പുസ്തകങ്ങള്‍ നേഞ്ചോട് ചേര്‍ത്ത്പിടിച്ച് പേടിയോടെ എന്നെ നോക്കിയത്.. ഹോ..! ഇപ്പോഴും മായാതെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു ആ നോട്ടം...

അച്ചൂ, നിനക്കറിയാം ഞാന്‍ നിന്നോട് പറയാന്‍ പോകുന്നതെന്താണെന്ന്..! കുറേ മാ‍സങ്ങളായി ഒരു നോട്ടം പോലും തരാതെ നീ ഒഴിഞ്ഞുമാറുന്നു.. ഈ ദിവസം അതു പറഞ്ഞില്ലങ്കില്‍ പിന്നെ ഒരിക്കലും അത് കഴിഞ്ഞില്ലങ്കിലോ..!

പോക്കറ്റില്‍ ഫോണ്‍ വൈബ്രേറ്റ് മോഡില്‍ റിംങ്ങ് എന്നെ വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു വിളിച്ചു...

Love may be a small thought. But it become love when you feel that thought from your heart.

അനുവിന്റെ മെസ്സേജ്...!
അതെ ശരിയാണ് പക്ഷെ that thought should touch your heart, then only we can feel it. വെറുതെ ഓര്‍ത്തു....


ഉത്തരം ലഭിക്കാത്ത മെസ്സേജുകള്‍ പോലെ, ചോദ്യം അവശേഷിപ്പിച്ച് ഞാന്‍ എഞ്ചിനീയറിങ്ങിന് അന്യനാട്ടില്‍.. വര്‍ഷങ്ങള്‍ ചിലതുകഴിഞ്ഞു, പല കാര്യങ്ങളിലും മുന്‍പിലായിരുന്നു..
മൂന്നാം വര്‍ഷം കുറേ കുട്ടികള്‍ കൂടി നിന്നടത്ത് ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റ് വക ഒരു പുകഴ്ത്തല്‍
“ I feel, you are so different and matured sree....  ” ഇത് കേള്‍ക്കുവാന്‍ അനുവിനെപ്പോലെ മറ്റൊരു മുഖവുമുണ്ടായിരുന്നു ആ കൂട്ടത്തില്‍.. ആതിര!

ലൈബ്രറിയിലെ പുസ്തകങ്ങളും കംബ്യൂട്ടറുകളും കൂട്ടുകാരായി മാറി, ഞാന്‍ മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറിയിരുന്ന ആതിര ഒരിക്കല്‍ എന്റെ മുന്‍പില്‍ വന്നു. മൂന്നു വര്‍ഷം മുന്‍പ് എന്റെ മനസ്സില്‍ കൊണ്ടുനടന്ന, ആ തൂണിനെ നോക്കി പറയാതെ പറഞ്ഞ അതേ കാര്യങ്ങളുടെ ആവര്‍ത്തനം.

ഞാന്‍ എന്താ പറയാന്‍ വരുന്നതെന്ന് ശ്രീക്കറിയാം....! അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു....

പോകുന്നില്ലേ... എന്താടോ ഓര്‍മകള്‍ അയവിറക്കുകയാണോ.. റിംങ്ങിനുപകരം സുഹൃത്ത് തോമസ്  വര്‍ത്തമാനത്തില്‍ തിരിച്ചെത്തുവാന്‍ സഹായിച്ചു.
ഹേയ് നത്തിങ്ങ്.. ഞാന്‍ ഞാന്‍..
ഓ കെ , ഞാന്‍ പോകുന്നു..
ഹേയ് തോമസ്, കോഫീ ഡേ വരെ ഒരു ലിഫ്റ്റ് തരുമോ...
അതിനെന്താ.... എന്താടോ പതിവില്ലാതെ കോഫീ ഡേയില്‍....?
ഞാനതിനു മറുപടി പറഞ്ഞില്ല..


 അനു പറഞ്ഞതിലും, രണ്ടു മണിക്കൂര്‍ മുന്‍പേ ഞാന്‍ കോഫീ ഡേയില്‍ വന്നിരിക്കുന്നു.. എന്തിന്..? ഒരു ഗ്രീന്‍ ആപ്പിള്‍ സോഡ ഞാന്‍ ഓര്‍ഡര്‍ ചെയ്തു...

ഇടയ്ക്ക് നാട്ടില്‍ പോയിരുന്നു...ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയി..  അവള്‍ അര്‍ച്ചന, ദേവീ സങ്കല്പമാ‍ണൊ എന്നറിയില്ല.. പക്ഷെ കണ്‍കുളിരെ കാണാനുള്ള ഭാഗ്യം മാത്രം..  അതേ പേടിയോടു കൂടി എന്നെ തിരിച്ചറിഞ്ഞിരുന്നു അവള്‍. അടുത്തേക്കെത്തിയപോഴേക്കും നടന്നകന്നിരുന്നു അവള്‍.

ശ്രീ, വീട്ടില്‍ പോയില്ലേ..?

അനു വന്നിരിക്കുന്നു.. ! അതേ വേഷത്തില്‍ എന്നെ കണ്ടിട്ടാകും ചോദിച്ചത്..? അവള്‍ എന്നത്തേതിനേക്കാളും ഒരുങ്ങിയിരുന്നു. ഒരു ചെറു ചിരിയോടെ അവള്‍ എന്റെ അടുത്തിരുന്നു, എന്റെ മനസ്സറിയുന്നതുപോലെ സാരിയുടുത്തിരുന്നു. ആ ചുരുണ്ട മുടി അവള്‍ അഴിച്ചിട്ടിരുന്നു.. (മനസ്സിനെ തിരിച്ചറിയാനുള്ള കഴിവാണോ സ്നേഹം...)

എന്താ ശ്രീ.. മുഖം വല്ലാതിരിക്കുന്നത്..?

ജീവിതം ആവര്‍ത്തനങ്ങളുടെ പതിപ്പുകളാണെന്നാരോ പറഞ്ഞുകേട്ടിരിക്കുന്നു. അന്ന് ലൈബ്രറിയില്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ ഇന്ന് കോഫീ ഡേയില്‍.. തനിയാവര്‍ത്തനങ്ങള്‍..
ഈ മനസ്സില്‍ ഇന്ന് ആതിരയോ, അനുവോ ഇല്ല എന്നുതന്നെ പറയാം... എല്ലാം അച്ചുവിനേക്കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു. താനല്ലായിരുന്നു എന്നത് പറയുവാന്‍ വേണ്ടി മുഖം കാട്ടിയ വൈഷമ്യമാണ് നീ തിരിച്ചറിഞ്ഞത്...

അതെ ജീവിതം ആവര്‍ത്തനങ്ങളുടെ പതിപ്പുകളാണ്, രണ്ട് ഒഴിഞ്ഞ ഗ്ലാസുകളും പൊടിക്കണ്ണീരും അവശേഷിപ്പിച്ച് ആ ടേബിള്‍ വീണ്ടും ആരെയോ കാത്തിരുന്നു... ഓര്‍ക്കുന്നു അതേ കണ്ണീരും അടക്കപ്പിടിച്ച ഏങ്ങലുകളും ആ ലൈബ്രറിയില്‍...
ഇനി തനിആവര്‍ത്തനങ്ങള്‍ അവശേഷിക്കാതിരിക്കുവാന്‍‍, അച്ചു എന്ന ഫോണ്‍ നമ്പര്‍ ഞാന്‍ പരതി....

6 May 2009

ആ തണല്‍ തേടുമ്പോള്‍.

ഇന്നു, വീണ്ടും ആ വിജനമാം വഴിയിലൂടെ നടന്നു...
നീ എന്നെ കാണുന്നുവോ....?
ആ വേരില്‍ വീണ്ടും കാലുടക്കി....! രക്തത്തിന്റെ നിറം കടുത്തിരുന്നു..
വേദന തരുവാന്‍ ആ മുറിവ് പ്രാപ്തമായിരുന്നില്ല..
വേദനയുടെ ആവനാഴിയില്‍ ഒരു ചെറിയ അമ്പിന് എന്ത് വില........?
നിന്റെ ധനുസ്സില്‍ മന്‍സ്സു മുറിക്കുന്ന, ഓര്‍മയുടെ അസ്ത്രങ്ങള്‍ ഒഴിയാറില്ലേ..?

ഓര്‍മ്മകള്‍, ഉറക്കത്തില്‍ മാത്രമല്ല, പകലിന്റെ വെളിച്ചത്തിലും നീയെന്ന വേടന്റെ പ്രിയമുള്ള ഇരയാകുന്നു....

ആ തണല്‍ തേടി വീണ്ടും കുറച്ചു ദൂരം...!
പ്രതീക്ഷയോടെ....! തിരിഞ്ഞുനോക്കി...
“ഇല്ല....!” വന്നിരുന്നില്ല. ഓര്‍മകള്‍ മാത്രം....!

പ്രാണന്റെ വിലകൊടുത്ത വാങ്ങിയ പളുങ്കുപാത്രമായി നീ എന്‍ മനസ്സില്‍......
ചേമ്പിലയിലെ നീര്‍ത്തുള്ളിയെന്നപോല്‍ ഒരു തുള്ളി നിറഞ്ഞു....
ഇമകള്‍ക്കു താളം തെറ്റിയപ്പോള്‍ പൊഴിഞ്ഞു ആ തുള്ളി.. പലതുള്ളിയായി.....

ആ തണല്‍ തേടി വീണ്ടും...
പൂവാക പൂര്‍ണ്ണമല്ലാത്ത എന്നെ നോക്കി... എനിക്കു വേണ്ടി നിറയെ പൊഴിച്ചിരുന്നു അന്ന്.
പക്ഷെ ഇന്ന് ചുവപ്പിന് മങ്ങല്‍, പൂര്‍ണ്ണമല്ലാത്തതുപോലെ...


ഒരു ചുവന്ന, ആ പൂവെന്റെ കണ്ണിലുടക്കി , എന്റെ രക്തത്തിന്റെ നിറം.. അല്ല, നീ നിറഞ്ഞ എന്റെ ഹൃദയത്തിന്റെ നിറം. കണ്ണിനു കുളിരേകി...
ബാഷ്പ ബിന്ദുപോലെ ഒരു തുള്ളി എനിക്കേകി ആ വാക.
നീ സ്പര്‍ശിക്കും പോലെ............
അതെ നീ തന്നെ...

ഞാന്‍ തിരിച്ചറിഞ്ഞു ,
ആ പാതയോരത്ത് നോവുമോരാത്മാവായ് എന്‍ വ്യഥ കണ്ട് നീയും....
അതെ എന്‍ വ്യഥ കണ്ട് നീയും, ബാഷ്പ ബിന്ദുവായി, ഓര്‍മകളായി ഉലാത്തുകയായിരുന്നു....

5 May 2009

നിശയിലെ നീ..

അണയുന്ന വികാരങ്ങളെയും, വിചാരങ്ങളെയും ഓര്‍മകളുടെ അധോലോകത്തിലേക്കെത്തിക്കുന്ന ആ അര്‍ഥപ്രഞ്ജയെ മുറുകെപിടിച്ചിരിക്കുവാന്‍ വെമ്പുന്ന മനസ്സിനെ...
പാതിയുണര്‍ന്ന്, ഇന്നും എന്തിനോവേണ്ടി തേടുന്ന ആത്മാവിനെ...
താരാട്ടുപാടി ഉറക്കുവാന്‍ ആ നിശയിലെനിക്കു കഴിഞ്ഞിരുന്നെങ്കില്‍......


വീണ്ടും ഒരു തീരാ നിശ, നീ ഉറങ്ങുമ്പോഴും, എന്നെ ഉണര്‍ത്തിയിരുന്ന അതേ വികാരങ്ങള്‍ നിന്നെ കാണുവാനായി ആ കാര്‍മേഘങ്ങള്‍ പാതി മറച്ച വിണ്ണിനെ നോക്കി കേണിരുന്നു...
എന്തോ അറിയാവുന്നതു പോലെ കാര്‍മേഘം കറുത്ത് ഘനം കൂട്ടി ആ വെള്ളിക്കണ്ണാടിയിലെ നിന്റെ മുഖം മറച്ചു....

കണ്ണിലെ കണികകള്‍, എത്തിനോക്കിയ നിലാവെളിച്ചത്തില്‍ മുത്തുപൊഴിച്ചുകൊണ്ടേയിരുന്നു... ഘനം കൂടിയ ആ വികാരധാരയില്‍ അലിഞ്ഞുവോ ആ ഓര്‍മ്മകള്‍.. എന്തോ അറിയില്ല, ആ ഓര്‍മ്മകള്‍ അലിഞ്ഞുരുകി കടല്‍ ചേര്‍ന്നാലും, നീരാവിയായി, വെള്ളിമേഘങ്ങളായി, വീണ്ടും എന്നിലേക്കു പെയ്തിറങ്ങും, ഭൂമി എന്നപോലെ നിശ്ശബ്ദമായി ഞാനതേറ്റുവാങ്ങും...

നിന്റെ ഉറക്കം, ഉണര്‍ത്തിയ എന്നെ, ആ നിശയില്‍ നിര്‍വികാരമായി അലഞ്ഞലിഞ്ഞുരുകാന്‍ ഓര്‍മ്മയിലേക്കിറക്കിവിട്ടു...
നിന്റെ ഉറക്കം, ഉണര്‍ത്തിയിരുന്നു എന്നെ...
നീ ഉറങ്ങിയത്, ഉറങ്ങാനായി മാത്രമാണെന്നറിഞ്ഞിട്ടും...
നീ ഉറങ്ങിയത്, ഉറങ്ങാനായി മാത്രമാണെന്നറിഞ്ഞിട്ടും...

1 May 2009

ഹൃദയത്തിന്‍ ഓര്‍മ്മ...!

വെളുത്ത ഒരു പക്ഷി, തൂവെള്ള നനുത്ത കണ്ണും... നല്ല ഭംഗി, ഒരു പകുതി പഴുത്ത ഞാറക്ക കൊത്തിയെടുത്ത് ജനാലക്കല്‍ വന്നിരുന്നു. എന്നെ നോക്കിയിരുന്ന ആ പക്ഷിക്ക് ആ ഞാറക്കായെനിക്ക് തരണമെന്നുള്ളതുള്ളതുപോലെ തോന്നി.. പക്ഷെ തരുന്നതിനു മുന്‍പ് തട്ടിപ്പറിക്കാനെനിക്കു തോന്നിയത്, എന്തോ ഹൃദയമനുവദിച്ചില്ല. പെട്ടെന്നോര്‍മ്മവന്നു, അടുത്തെങ്ങും തൊടിയില്‍ ഞാറ മരം ഇല്ല. പിന്നെ ഇതെങ്ങനെ?
വീണ്ടും നോക്കിയപ്പോള്‍ അത് കൊത്തിയെടുത്ത എന്റെ ഹൃദയമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.. ദൈവമേ! ഇത്ര ചെറുതായിപ്പോയോ എന്റെ ഹൃദയം.



പെട്ടന്നാണതു
സംഭവിച്ചത് എന്നെനോക്കി ആ പക്ഷി ചോദിച്ചു
........!

“എന്നെ തിരിച്ചറിഞ്ഞോ...? ”
വേദനിപ്പിക്കാതെ ആ ഹൃദയം താഴെ വീണു.
“ഇല്ല അറിയില്ല... ? ”
“ഇത്രവേഗം മറന്നോ എന്നെ...? ”
ഓര്‍മകളിലൂടെ ഊളിയിട്ടു... പക്ഷ..
ഇല്ല അറിയില്ല...

“ആ തണുപ്പില്‍ നിന്‍ തനുവിന്‍ ചൂട് എന്റേതാക്കിമാറ്റിയപ്പോള്‍, ഈ ഹൃദയത്തിന്റെ ഇടിപ്പ് ഞാനറിഞ്ഞിരുന്നു....! ആ വിരലുകള്‍ എന്റെ വിരലുകളെ തഴുകി, ആ വീഥി അത്രയും തീര്‍ത്തപ്പോള്‍, നീ അറിയാതെ വിയര്‍പ്പ് പൊട്ട് കുത്തുന്നതും ഞാന്‍ കണ്ടിരുന്നു. പൂവുകള്‍ ഇമകളടച്ചപ്പോള്‍ നിന്നില്‍ തെന്നി വന്ന തെന്നല്‍ സുഗന്ദം നിറച്ചതും, ആ നീല മിഴികള്‍ നിലാവിനെ നോക്കാതെ എന്‍ മുഖം പ്രതിഭലിപ്പിച്ചതും.. ഈ നിമിഷമെന്നപോല്‍ ഞാന്‍ ഓര്‍ക്കുന്നു... അകാശത്തില്‍ നക്ഷത്രങ്ങളെന്നപോല്‍ നിന്റെ ഓര്‍മ്മ ഈ ചെറിയ പകലില്‍ മാഞ്ഞുപോയോ....?”

പറയുന്ന ഓരോ വാക്കും ഏറെ അടുപ്പിക്കുന്നു..... ഞാന്‍ എന്തെക്കിലും പറഞ്ഞല്‍ ആ വാക്കുകള്‍ വീണ്ടും എന്നിലെ ഓര്‍മകളെ വ്രണപ്പെടുത്തും എന്ന് തോന്നി.

താഴവീണതിന്റെ വേദന തോന്നിത്തുടങ്ങിയിരിക്കുന്നു...... വല്ലാതെ കൂടിവന്നപ്പോള്‍, ഉറക്കം ഉപേക്ഷിച്ചുണരേണ്ടിവന്നു...

പക്ഷെ ഒരു പിടി ഓര്‍മകള്‍ അവശേഷിപ്പിച്ചിട്ട്, ആ കിളി പറന്നു പോയിരുന്നു.....
ഓര്‍മ്മകള്‍ നിറഞ്ഞ എന്റെ ഹൃദയത്തിനു വലിപ്പം കുറഞ്ഞിരുന്നില്ലന്ന് ഞാന്‍ തിരിച്ചറിഞ്ഞു....

31 Mar 2009

വിരഹം അറിയുമ്പോള്‍.



നിന്നുടെ ഓര്‍മതന്‍ വീണാ തന്ത്രികള്‍ ,
എന്‍ മനസ്സിലെങ്ങോ ശ്രുതിമീട്ടിയോ?

ഒരുപാടുനാളായ് നിന്‍ മനസ്സില്‍ ഞാന്‍,
വെണ്‍ ചിരിയായുറങ്ങിയതറിഞ്ഞില്ലല്ലോ?

എന്‍ നോട്ടം കവരുവാനായാ വീഥിയില്‍ നിന്നിട്ടും,
നിന്നെ തൊടാതെയെന്‍ ദ്രിഷ്ടി മറഞ്ഞപ്പോള്‍.

ഉണരുന്നൊരാ വിരഹ ദു:ഖത്തില്‍ ഉടഞ്ഞൊരാ,
ഹൃദയത്തിന്‍ വ്യധ ഞാനറിഞ്ഞില്ലല്ലൊ?

പ്രേമത്തിന്‍ ശോഭയില്‍ ആകൃഷ്ടയാക്കുവാന്‍ ന്‍ല്‍കിയ,
ആ പനിനീര്‍പ്പൂവിനോടെന്തേ പിണങ്ങിയതപ്പോള്‍.

പിണങ്ങിയതേതോ ആ സന്ധ്യയാം നിമിഷം,
എന്നിലെ പ്രണയം
വിരിയുവതറിഞ്ഞില്ലല്ലോ?

ഉണര്‍ത്തിയോരാ പ്രണയം ഈ നീണ്ട രാവില്‍,
നിറച്ചു നിന്നോര്‍മ ഈ പ്രണയ പൂര്‍ണിമ.

ഞാനറിയുന്നുവോ നിന്നിലെ സ്നേഹത്തിന്‍,
മിഴിനീരിലലിയുന്നൊരാ വിരഹനൊമ്പരം.

പകര്‍ത്തി നല്‍കിയോ നിന്‍ വിരഹദു:ഖം,
പങ്കുവെച്ചുവോ നിന്‍
ഹൃദയ വേദന .

നിന്‍ വിരഹം എന്നിലും വിരഹമായ് പടര്‍ന്നപ്പോള്‍,
നീ അടുത്തുണ്ടെങ്കില്‍ എന്നു ഞാന്‍ ആശിച്ചു.

കവിളില്‍ പൊഴിയുമാ മിഴി നീരിലെന്‍ ‍,
മിഴിനീരലിയിക്കാന്‍ ആഗ്രഹിച്ചു.

എവിടെ നീ പ്രിയതമാ? അറിയില്ലല്ലോ!
എവിടെ എന്‍ തോഴാ? അറിയില്ലല്ലോ!

25 Mar 2009

ഹൃദയം കവര്‍ന്നോരാ ദര്‍ശന നിമിഷം.

ഇടം കയ്യാല്‍ ‍ഉയര്‍ത്തിയോരുടയാടയും,
ഉടഞ്ഞൊരാ മൃദു കരലാളനത്തില്‍.
കനക‍ക്കൊലുസ്സു നിഴലായൊരാ പാദമോ,
നാണം നിറച്ചുവാ പടിവാതിലില്‍.
അനുവദിച്ചാനയച്ചൊരാ പുല്‍ക്കൊടി,
പുണ്യമാം പാദസ്പര്‍ശമേല്‍ക്കുവാനായ്.

കരിവളകള്‍ കൊഞ്ചിയോരാ ദളമോരോന്നും,
കമലദള ശോഭയാര്‍ന്നോരധരത്തില്‍ അര്‍പ്പിച്ചു.
നനുചന്ദനം നെറ്റിയിലലിഞ്ഞപ്പോള്‍,
തുളസിക്കതിര്‍ തോഴിയായ് ആ കാര്‍കൂന്തലിന്‍.
കരിമഷിക്കണ്ണിമകള്‍ നടന ചുവടെഴുതുമ്പോള്‍,
ഹൃദയതാളം ശ്രുതിമീട്ടി നിന്നഴകില്‍ ദേവീ.

നമ്രശിരസ്സായ്, കയ്കൂപ്പി നിന്നവള്‍ നിന്‍ തിരുനടയില്‍,
കണ്ണാ, നിന്‍ ഓര്‍മ നഷ്ടമായ് ആ നിര്‍മല വേളയില്‍.
കണ്ണാ, ആ പൊന്മുളം തണ്ടിന്‍ ശ്രുതി മാഞ്ഞുപോയി.


ഭക്തിയിലലിഞ്ഞവള്‍ മമ ചാരെ അണഞ്ഞപ്പോള്‍,
ഏകി എനിക്കവള്‍ മൃദുമന്ദഹാസം.
നിറ ശോഭയാം ആ സുസ്മിതം,
പുല്‍കിയുണര്‍ത്തിയെന്‍ അന്തരാത്മാവിനെ.
അചലമായെന്‍ അനുരാഗ തന്ത്രികള്‍,
മീട്ടുവനറിയാതെയായ് ആ ഹൃദയ തംമ്പുരുവും.

മൂകയായ്, നീ ആ ബ്രഹ്മജീവനില്‍ മറഞ്ഞപ്പോള്‍,
ഹൃദയം കവര്‍ന്നതറിഞ്ഞില്ല ഞാന്‍......
അവളെന്‍
ഹൃദയാങ്കിയായതറിഞ്ഞില്ല.......

19 Mar 2009

ഏകാന്തമോ

ഏകാന്തമായ മനസ്സോ....?
ഇല്ല ഒരിക്കലും ഇല്ല.........

ഓര്‍മ്മകള്‍ വിരിവെച്ചുറങ്ങുന്ന, ഓര്‍ക്കരുത് എന്ന് കരുതുന്ന ഓര്‍മ്മകള്‍ ഉണര്‍ന്നിരുന്ന ആ ഏകാന്തരാവുകള്‍.....

ഉണര്‍ന്നിരുന്ന ആ മനസ്സു നിനക്കു പറിച്ചു തരുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, അറിയുമായിരുന്നു ഏകാന്തമായിരുന്നില്ല അതെന്ന്, നിന്റെ ഓര്‍മ്മകള്‍ മാത്രമല്ല, നീ കൂടെയുള്ള ഒരു ജീവിതമായിരുന്നു നിറയെ...

ആ മനക്കണ്ണു പൊഴിച്ച പനിനീര്‍ ഇന്നും ഹൃദയത്തില്‍ തളം കെട്ടി നില്‍ക്കുന്നതാര്‍ക്കുവേണ്ടി...? അതില്‍ തോണിയെന്നപോല്‍ നീ തുഴഞ്ഞു നീങ്ങുമ്പോള്‍..! മറുകരയിലെത്തിയിട്ടും അതു ഞാ‍നെന്ന ഓര്‍മ്മയാണെന്നു തിരിച്ചറിഞ്ഞ നീ വീണ്ടും തുഴഞ്ഞകന്നു....

പക്ഷെ തുഴ നല്‍കിയ ആ ഓളങ്ങള്‍ തിരമാലകളായിന്നും എന്റെ മനസ്സില്‍ ഇരമ്പുന്നു....ഏകാന്തമായ ആ ഓര്‍മകള്‍, എന്റെ, നിറഞ്ഞുനിന്ന ഏകാന്തമല്ലാത്ത മനസ്സില്‍ ഉണര്‍ന്നിരുന്നോട്ടെ.....ഞാന്‍ ഉറങ്ങുമ്പോള്‍ പോലും അതെന്നില്‍ ഉണര്‍ന്നിരുന്നോട്ടെ.....


17 Mar 2009

ഭൂമിക്കൊരു പ്രെണയലേഖനം


പ്രഭാതകിരണങ്ങള്‍ നിന്നിലലിയുമ്പോള്‍,
നിര്‍മല നീലിമ കണ്ടിരുന്നു...
നിശയുടെ കറുപ്പില്‍ നിലാവിനു വഴിമാറി,
വടിവൊത്ത നിന്നഴകാസ്വദിച്ചു...
ഇങ്കിതം അറിയിക്കാ‍ന്‍ മഞ്ഞായ് പെയ്തപ്പോള്‍..
ഉറഞ്ഞു പോയി ഞാന്‍ അറിയാതെ അറിയാതെ ..
നിന്നെ പൊതിഞ്ഞു ഞാന്‍ ആ ധൂമകേതുക്കളേല്‍ക്കാതെ,
നിനക്കായ് വിരിച്ചു ഞാന്‍ നക്ഷത്ര പൊന്നാട.
അര്‍ക്ക ക്രോധത്തില്‍ കുടയായ് ഞാന്‍.



















അറിഞ്ഞില്ലേ എന്‍ ഹൃദയ വേദന മഴയായ് പൊഴിച്ചപ്പോള്‍?
ദേവീ അത് നീരായൊഴുക്കി നീ നിന്‍ മാറില്‍.
എന്‍ അനുരാഗം ധൂളിയായ് അലയുമ്പോള്‍,
അറിയാതെ ക്രോധം കൊടുങ്കാറ്റായിമാറി..
പരിഭവം നിറയും നിന്നുള്ളം,
കൊടുമ്പിരികൊണ്ടത് ഞാനറിഞ്ഞു..
ഒടുങ്ങാത്ത നിന്‍ കോപം,
അഗ്നിപര്‍വതമായത് ഞാനറിഞ്ഞു..

അറിയൂ ഇനിയെങ്കിലും..
മൂലക മാഹാത്മ്യം ചാലിച്ചെഴുതും
അന്തരീക്ഷം ഞാന്‍...
അനുവദിക്കൂ നിന്‍ പ്രേമ ഭാജനമാകാന്‍,
അനുവദിക്കൂ
നിന്നിലലിഞ്ഞു ചേരാന്‍....
അനുവദിക്കൂ എന്നെ അനുവദിക്കൂ
നിന്‍ പ്രേമ ഭാജനമാകാന്‍, നിന്നിലലിഞ്ഞു ചേരാന്‍....