Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

29 Nov 2010

വഴി

പൊരി വെയിലിലെ മൺൽക്കൂനകൾ,
തണൽ പിടിച്ചവശനായ്.......
വേരിറക്കി നാമ്പിട്ടുണർന്നുവാ വേനലിൽ,
തൻ നിലക്കായ് മറപിടിച്ചു സ്വയം...

ശപിച്ചിരുന്നില്ല, ഊക്കായടിക്കും ആ,
താപരശ്മികളെയും......
ശപിച്ചിരുന്നില്ല, കൊത്തിയെടുത്തെറിഞ്ഞ്,
വിസർജ്യമായ് കളഞ്ഞ പക്ഷിയെ...

ആ മരുവിലും ചെറു പച്ചക്കു തുടക്കമായ്...
ആ താപ രശ്മിയിൽ കണ്ടു ഊർജ്ജ..
സ്രോതസ്സുകൾ...
കണ്ടെടുത്താ വിസർജ്യത്തിലും...
മണല്പരപ്പിലും മൂലകങ്ങൾ....

ഊറ്റിയെടുത്തു മാറ്റിയാ അണുക്കൾ..
സ്വശരീരമായ്...
മരിക്കുവാതിരിക്കുവാൻ...
വേണ്ടി മാത്രമായിരുന്നില്ലത്..

ജനിക്കുമ്പോൾ, ചോദ്യശരങ്ങളെ..
മറു ചോദ്യങ്ങളാൽ എതിർത്തിരുന്നില്ല..
മരുവിലും വൻ തണലായ് മാറി..
മരുപ്പച്ചയായ് വളർന്നു മറുപടി..
പറഞ്ഞിരുന്നു...

പിന്നെയും പല വഴിപോക്കർ..
അതേ മരച്ചോട്ടിലിരുന്നു..
ശപിച്ചിരുന്നു ആ ചൂടിനെ ..
ആ തണൽ കാണാതെ..
വീണ്ടും ശപിച്ചിരുന്നു..
താൻ വന്ന അതേ വഴിയെ..

22 Sept 2010

ചിന്തയുടെ ആധാരം

മുകളിലോ താഴെയോ?
ഉയരത്തിലോ ആഴത്തിലോ ?
ആദ്യമോ അന്ത്യമോ?
ഇടത്തോ വലത്തോ ?
ശൂന്യത്തിലോ പിണ്ഡത്തിലോ?
വഴിയിലോ ? വീട്ടിലോ ?
അണുവിനേക്കാളും ചെറുതായ ഈ ഞാൻ?
മർത്യൻ! ഈ ലോകത്തിൻ ചിന്തയിലെവിടെയോ.
മറ്റൊന്നിൽ അധാരമാകാതെ ഞാൻ യാതൊന്നുമല്ല.

22 Aug 2010

അഹന്ത




ഒരു തിരപോലെ പതഞ്ഞുയർന്നു പൊങ്ങി,
തീരത്തെ തകർക്കുമെന്ന വാശിയിൽ,
എങ്ങോ എഴുതിയ മണൽ പാടുകൾ മായ്ച്ച്,
തിരികെ പോയി പലതായ് തകർന്നടിഞ്ഞ്.

അഗാധതയിൽ പോയി നോക്കിയപ്പോൾ,
അറിഞ്ഞു താൻ മായ്ചൊരാ അക്ഷരങ്ങൾ,
ഒരു കുഞ്ഞിന്റെ കരവികൃതിയായിരുന്നെന്ന്,
വീണ്ടും വെരുമെന്നറിയാം ആ കുരുന്നിനും.


19 Jul 2010

അനാഥന്‍

വഴിയിലെ ഗര്‍ഭപാത്രത്തില്‍
അനാഥമായ ബീജവും,
കണ്ണിലെ വഴുക്കിലും
കൈയ്യൊഴിഞ്ഞു അമ്മയും,
പിടയ്ക്കുന്നത് നോക്കി
നാവുനുണഞ്ഞ നായയും,
അമ്മത്തൊട്ടിലില്‍ കൊണ്ടുപായി,
കിടത്തിയാ‍ രണ്ടു കൈകളും,
കാലവും, കുലവും,  എന്നെ മാത്രം,
ബാക്കിയാക്കി അനാഥനായി.



15 Jul 2010

ഭൂമി ശില്പികളുടെ ശില്പശാല

ഞാനൊരു ചെറു ശില്പം ഈ ഭൂമിയില്‍,
ശില്പിയെത്തേടിയിറങ്ങിയൊരു ശില്പം.
ശില്പങ്ങള്‍ നിറയെ ശില്പങ്ങള്‍ എങ്ങും,
ജീവന്‍ തുടിക്കും ചലിക്കും ശില്പങ്ങള്‍.

ചീളുകള്‍ ചീളാതൂളികള്‍ ഉടക്കാതെ,
അമ്മതന്‍ അച്ചില്‍ വാര്‍ത്ത ശില്പങ്ങള്‍.
അമ്മേ നീയോ എന്‍ ശില്പി ഈ ഭൂമിയില്‍?
അറിയില്ലന്നോ താനൊരു ശില്പിയാണെന്ന്!

നിന്റെ ശ്രിഷ്ടിക്കു നീ അറിഞ്ഞുനല്‍കിയ,
രസങ്ങളെ കാണുവാന്‍, നിനക്കറിയില്ലേ?
ഈ ചിന്തകള്‍ നീ വാര്‍ത്തെടുത്തതല്ലേ?
ഈ ചോദ്യങ്ങളും നീ ശ്രിഷ്ടിക്കുന്നതല്ല്ലോ?

ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മാത്രമറിയാം,
അമ്മയെത്തീര്‍ത്തതും നീ തന്നെയോ?
അമ്മയൊരു ശില്പിയോ അതോ ശില്പമോ?
അതോ ശില്പങ്ങള്‍ തീര്‍ക്കുന്നതമ്മമാരോ?

നിന്‍ വിരുതുകള്‍ നോക്കിയിരിക്കുന്നതും,
നിന്‍ ചിന്തകള്‍, പ്രയോഗിച്ചീടുന്നതും,
അതുകണ്ടു നോക്കിച്ചിരിക്കുന്നതും,
നീ തീര്‍ത്ത ശില്പങ്ങളാണെന്ന് കാണുക.

ജീവന്റെ രഹസ്യങ്ങള്‍ കൊത്തിമിനുക്കി,
നീ കൊടുത്ത കഴിവുകള്‍ വെച്ചു നിരത്തി,
ശ്രിഷ്ടിച്ച ശില്പങ്ങള്‍ മറ്റുള്ളവയ്ക്ക്,
ശില്പിയെപ്പോലെ വിലപേശുന്നുവോ?

ഹേ ശില്പീ നിനക്കിതെന്തു പറ്റി...?
നിന്റെ ശില്പങ്ങള്‍ നിലക്കുനില്‍ക്കുന്നില്ലേ?
നല്‍കിയ കഴിവുകള്‍ നിന്നില്‍ കാട്ടുന്നോ?
നിന്നെ സ്തുതിക്കേണ്ടവര്‍ നീരസം കാട്ടുന്നോ?

ശില്പങ്ങള്‍ നീ അറിയാതെ ഉടച്ചെടുക്കുന്നോ?
അച്ചുകള്‍ പകുതിയില്‍ വലിച്ചെറിയുന്നോ..?
പുതിയ പരീക്ഷണങ്ങള്‍ നീ നടത്തുമ്പോള്‍
പുതിയ പതിപ്പുകള്‍ ഭൂമിയില്‍ പിറക്കുന്നോ?

ശില്പങ്ങള്‍ ശില്പങ്ങളെ തച്ചുടയ്ക്കുന്നു..
വിരൂപമാം ശില്പങ്ങളെ ശ്രിഷ്ടിക്കുന്നു..
വിരൂപമാം ശില്പങ്ങള്‍ കാഴ്ചയാകുന്നോ?
വീണ്ടും പല ശില്പ്ങ്ങള്‍ ശില്പിയാകുന്നോ?


ശില്പങ്ങള്‍ ശില്പങ്ങളെ പൂവിട്ടു പൂജിച്ച്,
അവര്‍ ശില്പങ്ങളെന്നറിയാഞ്ഞിട്ടോ.. ?
ശില്പീ നിനക്കു ഭ്രാന്തായോ അതോ..
നിന്റെ ശില്പങ്ങള്‍ക്ക് ഭ്രാന്ത് പിടിച്ചോ..?

ഗര്‍ഭപാത്രത്തെ അച്ചുകളാക്കുമ്പോള്‍,
ശില്പികള്‍ അച്ചുകള്‍ ഉപേക്ഷിക്കുമ്പോഴും,
എല്ലാം നോക്കി ചിരിക്കുന്ന നീയൊരു..
വെറും ചലിക്കാതെ ചതിക്കും ശില്പമല്ലേ.?
 

ഭൂമി വെറും ശില്പികളുടെ ശില്പശാലയല്ലേ?
ഭൂമി വെറും ശില്പികളുടെ ശില്പശാലയല്ലേ?




14 Jun 2010

മറയില്ലാക്കാഴ്ചകള്‍ കാണാം

പുതു മണ്ണുപുതയ്ക്കും പുതുപാ‍ടങ്ങള്‍-
കൊടിനാട്ടികള്‍ ഉഴുതുമറിപ്പതു കാണാം.
അഞ്ചരസെന്റില്‍ കടമേറിക്കെഞ്ചും-
കണ്ണീര്‍ വാര്‍ക്കും കര്‍ഷകനെക്കാണാം.

പൊട്ടിയൊലിക്കും ഓടക്കരികില്‍-
കരിക്കലം കഴുകും കൈകള്‍ കാണാം.
ഇലയില്ലാത്തൊരു മരത്തിലാടും തൊട്ടിലില്‍-
റൊട്ടിപ്പൊടികള്‍ പറുക്കും കാക്കകള്‍ കാണാം.

നാളെ ജനിക്കേണ്ട ആ കുരുന്നിനെ-
ഇന്നു ജനിപ്പിക്കും കാഴ്ചകള്‍ കാണാം.
ഇന്നു ജനിച്ചുടന്‍ കരിഞ്ചന്തയില്‍-
ഗാന്ധിത്തലകളില്‍ തൂക്കം വെയ്പതുകാണാം.

ചുമടുചുമന്നു നടന്നകലുന്ന കുരുന്നിന്‍-
പാദം കൊണ്ടമരും പാതകള്‍ കാണാം.
പാതയിലെക്കുഴിയില്‍ വാഴനടും-
വിപ്ലവത്തിന്‍ വെളിപാടിനെക്കാണാം.

വീതിപെരുത്തൊരു റോഡിന്നരുകില്‍-
പാതിപൊളിഞ്ഞ പല നിര്‍മ്മിതി കാണാം.
കെട്ടിമറച്ചൊരു കൊച്ചുകടയില്‍-
മദ്യക്കുപ്പികള്‍ അടുങ്ങിയിരുപ്പതുകാണാം.

അമ്പലമുക്കില്‍ അരയാല്‍ത്തറയില്‍-
കഴുത്തറത്ത പല കുപ്പികള്‍ കാണാം.
ഉടുതുണിയില്ലാതിഴയും കൂലിപ്പടതന്‍ കുടുംബം‍-
പെരുവെയിലില്‍ പെട്ടുഴലുന്നതുകാണാം.

കുത്തിനിറച്ചോരാ ലോറികളില്‍ പല-
പല മൂലകളില്‍ മൂക്കയറുകള്‍ കാണാം.
വരിവരി നിരയായ് അറവിന്‍ ശാലയില്‍-
ഊഴം കാത്തുകിടക്കും മാടുകളെക്കാണാം.

സമയം തെറ്റിയതോടും ബസ്സില്‍ കാശിനു-
വളയം പിടിക്കും മരണപ്പാച്ചിലുകാണാം.
നിലയില്ലാത്താ നിയന്ത്രണമോ ഒടുവില്‍-
തറയില്‍ രക്തം ചീറ്റി ചിതറിപ്പതുകാണാം.

പ്രതിഫലനങ്ങള്‍ നിലച്ചോരാറിനു കുറുകെ-
കൈവരിയില്ലാത്തൊരു പാലം കാണാം.
കട്ടുമുടിച്ചിട്ടാ കൊടികെട്ടിയകാറില്‍-
കാട്ടാളന്മാര്‍ കാട്ടും ഗോഷ്ടികള്‍ കാണാം.

മറയില്ലാതെ കിടക്കും ഈ കാഴ്ചകള്‍ കാണാന്‍-
കണ്ണില്‍ കറുത്തചില്ലുകള്‍ വെയ്പതുകാണാം.
മറയില്ലാതെ കിടക്കും ഈ കാഴ്ചകള്‍ കാണാന്‍-
പലരും കണ്ണില്‍ കറുത്തചില്ലുകള്‍ വെയ്പതുകാണാം.

6 Jun 2010

പുസ്തകപ്പുരയിലെ പ്രണയം

ഗ്രന്ഥപ്പുരയിലെ പല തട്ടുകള്‍ക്കിടയിലെ ദൃഷ്ടിതന്‍
കോണില്‍, വശ്യചിന്തതന്‍ കണ്മുനക്കുടുക്കിലായ്
ഒത്തിരിനാളായ് വന്നുപെട്ടോരു സൗന്ദര്യ ജന്മമേ.

കണ്ടില്ലീ‍ സ്നേഹഭരിതമായ് തേടുമീ കണ്‍കളെ,
കഷ്ടമായ് നീ തേടും നൂറ് അക്ഷരക്കൂട്ടിലീ
നഷ്ടമായ് തീരുമീ പല നിമിഷങ്ങളത്രയും.

എതിരേ ഇരുന്നിട്ടും, പാഴായി ഞാനെന്ന ലക്ഷ്യവും
ഇമചേരാതെ പലതാളുകള്‍ പരതുന്ന തളരാത്ത
നിന്‍ ഒരു നോക്കിന്റെ നോവാത്ത ശരവര്‍ഷവും.

നഷ്ടമായിരുന്നെങ്കില്‍ അത്രയും ചേര്‍ന്നോടിയാ
കണ്ണിന്റെ കൂട്ടിന്ന്, ഒരു കോണില്‍ എവിടെയോ
ഞാനെന്ന സ്നേഹത്തിന്‍ നിഴലിനെക്കാണുവാന്‍.

ചോരുന്ന സമയവും, അക്ഷമമായ് തിടുക്കവും,
പൊലിയുന്ന വിയര്‍പ്പിന്‍ കണങ്ങളും, വാക്കുകള്‍
കൂട്ടിക്കിഴിച്ചീ ഹൃദയം തുടര്‍ന്നു തുറന്നു ഞാന്‍.

ഇമകളിണചേര്‍ന്ന്, അധരങ്ങള്‍ എന്തിനി, പൊഴിയ്ക്കു-
മെന്നറിയാതെ, പരതുന്ന വാക്കുകള്‍ തടയാതെ,
ആ മുഖം താഴ്ന്നിറങ്ങി ഹൃദയത്തിലെവിടെയോ..

തിരശീല നീക്കി തെളിഞ്ഞുവാ മുഖ ദീപശാലീനത,
ഹൃദയ വാതില്‍ തുറന്നുകൊണ്ടിറങ്ങിവന്നുവാ, നാണം
പ്രതിഭലിപ്പിച്ചുകൊണ്ടിരുന്നുവെന്‍ മുന്‍പില്‍.

നൂറു നിലാവിനും നാണം വരുമ്പോലെ, ഒരുനോക്കു
നല്‍കിയാ നിന്മുഖം, പറഞ്ഞു, ഹൃദയത്തിലെവിടെയോ
വരച്ചിരുന്നു ആ നിഴലിന്റെ നിറമാര്‍ന്ന രൂപത്തെ എപ്പൊഴോ..!

നിഴലിനും ചായം നിറയുന്നു ഇന്നിതാ ഈ താളിലും,
പുണരുന്നു ഹൃദയതരംഗങ്ങള്‍ പരസ്പരം നിശബ്ദമായ്.
പുണരുന്നു ഹൃദയതരംഗങ്ങള്‍ നിരന്തരം നിശബ്ദമായ്.

3 Feb 2010

ഭീരു

ഉള്ളിലൊരായിരം
പല ഭീതി നിറച്ചുവീ-
പുക്കിളിന്‍ കൊടി-
പൊട്ടിയിറങ്ങിയീ ഭൂമിയില്‍.

ജനിച്ചുടന്‍ പല മാത്രയില്‍ 
പല സൂചികള്‍ കുത്തി-
ത്തുരന്നു മാസം, 
മരണത്തിന്‍ ഭീതിയില്‍  .

ഇഴ ജന്തുവിനേപ്പോലി-
ഴയാന്‍, പെട്ടുഴലുന്നു,
ഈ തൊട്ടിലിന്‍-
കെട്ടിലെ ഭീതിപ്പിടിയില്‍.

തൊട്ടിലിന്‍ പിടിവിട്ടി-
റങ്ങി, ഇഴയുവാന്‍,
നീലവിരിപ്പേകീയോ-
രാ നിഴലിലെ ഭീതിയില്‍.

നിഴലെറിഞ്ഞ ദീപ-
മെരിഞ്ഞണഞ്ഞപ്പോള്‍,
ഭീതി പകര്‍ന്നുവാ ഇരുളിന്‍, 
കറുപ്പേറുമാ അന്ധത.

മാമുണ്ണുവാനായി, വീണ്ടും 
നിറച്ചുവാ ഭീതി കൊലുസ്സിന്‍-
കിലുക്കമായ്, നീണ്ട 
ദംഷ്ട്രതന്‍ ഇരുട്ടിന്‍ കഥ.

നുണയാതെ, ഭീതിയോടെ-
യാ നൂറു അരിമണികളിറങ്ങി
കൂടെ, കള്ളമാം പാതിരാ-
പ്പാറതന്‍ കുഞ്ഞു കഷണവും.

രാത്രിയിലെ കൊള്ളിയാന്‍-
മഴയിലും, മുത്തശ്ചി തന്‍ 
മടിയിലും, പഴയ ചുടലയുടെ 
രക്തദാഹത്തിന്‍ ഭീതിയും.

ഉറങ്ങുവാന്‍ അറിയാതെ,
സ്വപ്നത്തിലും ഭീമമാം-
താടക ഭീതിതന്‍ ദാഹ-
രക്തം ചുരത്തി നിറച്ചു.

പല നാളുകള്‍ ഉണ്ണാതെ
ഉണ്ടുറങ്ങുമ്പോള്‍ പഴ-
കഥയായി വളര്‍ന്ന, കുരു-
ന്നിലെ ഭീതിതന്‍ വേരുകള്‍.

മൂളുന്ന ചൂരലും, അക്ഷര
മാലയും, ചുവപ്പിന്‍ മഷിയുടെ 
അടയാള കാവ്യവും രചിച്ചു-
പുതിയ ഭീതിയുടെ രൂക്ഷമാം മുഖം.

അയല്പക്കത്തെ തുലനവും തൂക്കവും,
അഛനമ്മയുടെ ശാഠ്യവും വാശിയും,
പിടിമുറുക്കി അഴിയാത്ത
ഭീതിയുടെ കരാള ഹസ്തങ്ങള്‍.

കഴുത്തിലൊരു കയറിട്ടു-
കുരുക്കുവാന്‍ തുനിഞ്ഞുവാ-
ഭീരു, എടുത്തുകളഞ്ഞുവാ-
കയറിന്‍ കുരുക്കും ഭീതിയാല്‍.

പിന്നെയും അടിമയായ്,
ജീവിതം തീറെഴുതി,
ഭീതിയുടെ ജന്മിയായ് 
വാഴുന്നു, ഇന്നിതാ ഈ ഭീരു.

Creative Commons License

25 Jan 2010

ഇറ്റുവീഴുന്ന ജീവിതം

ഇന്നലെ ഹൃദയം തല്ലിത്തകര്‍ത്തവന്‍,
കൊണ്ടുപോയിരുന്നു ഈ ജീവനേയും.
പിന്നെയെന്തിനീ ജീവശ്ചവം പോലെ,
ഭാരമായ് ഭൂമിയില്‍, പിന്നെ ഏകയായ്.

ആഴത്തിലാ മൂര്‍ഛ ഇറങ്ങി,
കൈത്തണ്ടില്‍ ചീറ്റിയൊഴുകി വിഷാദം
രക്തക്കൊഴുപ്പില്‍ വറ്റിത്തുടങ്ങിയോ..
ആ ഹൃദയത്തിന്‍ മുറിപ്പാടുകള്‍..?

ചോര്‍ന്നുവോ കൊടും കൊഴുപ്പില്‍,
അലിഞ്ഞുവീ ജീവിത വേദനകള്‍?
കൊട്ടിക്കൊഴിഞ്ഞു, നിമിഷം നിലത്തില്‍,
നെഞ്ചിടിപ്പിന്‍ താളം തകിടം മറിഞ്ഞു.

ഇരുട്ടിന്റെ മൂടാപ്പ് കണ്ണില്‍ പൊതിഞ്ഞു,
വീണുവാ ചേതന രക്തക്കളത്തില്‍.
വെള്ളയാം പട്ടില്‍ സ്നേഹത്തിന്‍ കറയായി,
ജീവനോ എണ്ണിത്തുടങ്ങി വേര്‍പാടിനായ്.

അലറിക്കരഞ്ഞുകൊണ്ടാ കരങ്ങള്‍,
കോരിയെടുത്തു, നെഞ്ചോടടിപ്പിച്ചു.
പൊന്നഛന്റെ കണ്ണിലും ചുവപ്പു പടര്‍ന്നു,
നാലു ചക്രങ്ങള്‍ ചുമന്നു പാതി ശവങ്ങളെ.

ജീവനെ തിരികെപ്പിടിക്കുവാന്‍, വിയര്‍ത്തുവാ,
ജീവന്റെ രക്ഷകര്‍ പലവിധം.
ഉറ്റുനോക്കിയിരുന്നു, നടന്നു, നീരോടെ,
പല കണ്ണുകള്‍, കണ്ണാടിച്ചില്ലിനുമപ്പുറം.

ഓര്‍ത്തില്ലയോ, കത്തി കയ്യിലേടുത്തപ്പോള്‍
നോവുമിവര്‍ മുറിവിനേക്കള്‍ ആഴത്തിലെന്ന്.
സ്വയം വെറുത്ത ഹൃദയത്തിലെവിടെയോ,
വെറുപ്പിന്റെ, ഭ്രാന്തിന്റെ ചേഷ്ടകളിതത്രയും.

മേല്‍ച്ചുവരുകള്‍ നോക്കി തുറന്നു,
പുതു ജീവിതം പതുക്കെ പതുക്കെ.
ജീവനും തോല്പിച്ച, മടുപ്പില്‍, മുഷുപ്പില്‍,
കരഞ്ഞു അവള്‍, ഏങ്ങിക്കരഞ്ഞു.

കരമ്പിടിച്ചരികിലിരിക്കുവാന്‍,
അവന്‍ വരുകയില്ലെങ്കിലും,
കരങ്ങള്‍ പിടിച്ചുകൊണ്ടു രണ്ടുപേര്‍,
കരഞ്ഞുകൊണ്ടവളുടെ കണ്ണീരൊപ്പുന്നു.

ഹേ! ജീവനേ..! രക്തമിറ്റിടുമ്പോള്‍,
ഓര്‍ത്തുവോ നിന്റെ മാതാപിതാക്കളെ ?
വെറും കപടമാം സ്നേഹ നാട്യത്തിലോ വില..?
അതോ രക്തബന്ധത്തിന്‍ വാത്സല്യത്തിനോ..?


Creative Commons License

29 Dec 2009

വിശപ്പിന്റെ വഴി

തണുപ്പിന്‍ തുള്ളിയില്‍ ഉറങ്ങിക്കുതിര്‍ന്നാ കരിയിലയും‍,
ഉണങ്ങിയൊട്ടിയൊരു വയറിന്റെ വിളികേട്ടുണര്‍ന്നു.

കുലുങ്ങിത്തെറിച്ചകന്നൊരാ തുട്ടുകള്‍,
തടുത്തുകൂട്ടിയൊതുക്കി കീശയില്‍.

തടുത്തിടാന്‍, ഒരോട്ടയില്‍ കഴിയാത്തൊരാ കിങ്കരന്‍,
കുലുങ്ങിച്ചിരിച്ചുകൊണ്ട് കീഴോട്ടു ചാടി.

വിശപ്പിന്‍ വിളികേള്‍ക്കാതെ ചാടിയാ കശ്മലന്‍,
ക്ഷമിച്ചു, വീണ്ടും കൈകളിലൊതുക്കിപ്പിടിച്ചു.

അടുപ്പിച്ചില്ലാരും, തുട്ടിനോടുള്ള വിശപ്പിരുന്നിട്ടും,
വെറുത്തു ഈ രൂപവും, പഴുത്ത നാറ്റവും.


എച്ചിലിന്‍ കൊട്ടയില്‍ തൊടുത്തു ദൃഷ്ടിയൊന്നെങ്കിലും,
മുറുമുറുത്തുകൊണ്ടവര്‍ ക്രൂരമായി തിരിച്ചുതൊടുത്തു.

ഒത്തിനടന്ന പാദത്തിലെ പല്ലുകള്‍ ഓര്‍ത്തുകൊണ്ട്,
പിന്‍‌തിരിഞ്ഞു, വെടിഞ്ഞുകൊണ്ടാ മൃഷ്ടാന്ന ഭുജ്യത്തെ.

ദൈവത്തിന്‍ ഭിക്ഷയെ ഓര്‍ത്തു, ചെന്നുവാ പടച്ചോറിനായ്,
ദൈവത്തിനിപ്പോള്‍ പ്രിയം തുട്ടുതന്നെയെങ്കിലോ..?

നീലയും വെള്ളയും കൂട്ടമായതങ്ങനെ...!
ഭാണ്ഡവുമേറി തൊഴുതുകൊണ്ടങ്ങനെ..!

അക്ഷരഭാണ്ഡത്തെ തട്ടിപ്പറിച്ചുവാ പൊതിച്ചോറിനായി,
താങ്ങുവാന്‍ കഴിഞ്ഞല്ലതെങ്കിലും, കൊട്ടിത്തുറന്നു.

തപ്പിത്തടഞ്ഞുവാ പുസ്തക കുന്നിലായ്, വീണ്ടും തുറന്നു,
ഹാ! കയ്യില്‍ തടഞ്ഞു പുതു ചൂടിന്‍ തരംഗം ....!

തുറന്നു! വിഴുങ്ങി! പക്ഷെ കുടുങ്ങി അന്നനാളത്തില്‍,
തുപ്പിക്കുരച്ചുകൊണ്ട് തള്ളിയാ ഒന്നരക്കണ്ണുകള്‍,

കഴുത്തില്‍ ഞെരിച്ചു, അമറി വിളിക്കുവാന്‍ കഴിയാതെ.
വിശപ്പെന്ന കുറ്റത്തിന്‍, ഭൂമിയില്‍ ശിക്ഷയായ്..!

പിഞ്ചിന്‍ വാത്സല്യ ദേവത കനിഞ്ഞിതാ...!
വിശപ്പിന്റെ വഴിലെ ഉടക്കെടുത്താ ജലം...!

കരഞ്ഞു അന്നാദ്യമായ്, ഉരുകിപ്പിടഞ്ഞുകൊണ്ട്,
പിന്നെയും പൊളിഞ്ഞു, വാ! വിശപ്പിന്റെ വിളിയില്‍.

എച്ചിലിന്‍ കയ്യുകള്‍ ഭാണ്ഡം നിറച്ചു.....
അക്ഷരക്കെട്ടിനെ അരമനയിലയക്കുവാന്‍.

നാളെയും ഒരു പൊതിച്ചോറുമായി വരുമെന്നോതി,
മാഞ്ഞുവാ ദേവത ഭാണ്ഡം ചുമന്നുകൊണ്ട്...!

വിശപ്പിന്‍ വഴിയിലെ ദിവ്യ ദേവതയെക്കണ്ടു...!
നാളയും വരുമോ ഒരു പൊതിച്ചോറുമായി..?

Creative Commons License

15 Nov 2009

സ്നേഹത്തിന്‍ വിങ്ങല്‍

ഹൃദയ രാഗം വഴുതി വീണ താളുകള്‍ കീറി മാറ്റിയോ..?
പെയ്തൊഴിഞ്ഞീ സ്നേഹം, കണ്ണില്‍ വര്‍ഷശോകമായോ...?
നിന്റെ സ്വരമുറങ്ങും കനവോ, കനല്‍ക്കാറ്റായി വീശിയോ...
ഇന്നണഞ്ഞുവോ നീ ഒരു, മിന്നിമായും നാളമായി...?

നീ പകര്‍ന്ന സ്നേഹബാഷ്പവും ഇന്നുറഞ്ഞ് കനലായോ..?
ഹൃദയത്തിന്‍ നടവഴിയില്‍, ഇരുളും നിഴലായി നീ മാഞ്ഞുവോ?
സ്വയം എരിഞ്ഞു തീരുമീ യാത്രപോയ ഓര്‍മ്മയില്‍...
എന്തിനീ തീക്ഷണമാം വിങ്ങലിന്‍ ശകലമായി നീ..?

അകലും സന്ധ്യയില്‍ ഇറ്റുവീണ മഷിത്തുള്ളിയെ,
തേടി ഞാന്‍, തുളുമ്പുമീ മിഴിനീരിലും തൂലികാഗ്രം പോല്‍...
വാടിവീണ പൂവുപോല്‍, മോഹശകലമിന്നുറങ്ങിയോ?
നിശയിലെ നിലാവു പോലും വേനലായി മാറ്റി നീ..

ക്ഷണികമീ ജീവിതത്തില്‍ ക്ഷണികമോ ഈ വേദന ?
അറിയുന്നു ഞാന്‍ ഈ വേദന, ക്ഷണികമല്ലൊരിക്കലും.
ആഴ്ന്നിറങ്ങിയീ വേരുകള്‍ ഹൃദയത്തെത്തുളച്ചിതാ..
സ്നേഹവും വളമായോ, നീറുമീ കണ്ണീരിന്‍ മഴക്കായി...


Creative Commons License

29 Aug 2009

കല്ലോലിനി

പാഥേയം|ലക്കം 9| സെപ്റ്റംബര്‍ 2009| ചിങ്ങം-കന്നി 1185 - ല്‍ വായിക്കൂ.

വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്

തും‌ഗം തൊടുത്തൊരു ചെറുബാണമായ്
ജന്മം കൊണ്ടു നീ ഒരു ചെറു തുള്ളിയായ്..
ജനിച്ചുടന്‍ അഘം പേറി വിലപിച്ചു ...
അറിഞ്ഞു അവള്‍ ആ വിരഹവേദന...

ഘനം കൊണ്ടാ തുള്ളി, സ്വ ശക്തിയായി..
വിരഹവും വരമാക്കി മാറ്റിയവള്‍ ഇന്നിതാ..
തരുവിന്‍ ദാഹം ശമിപ്പിച്ചു തളര്‍ന്നവള്‍...
പ്രതിഭലം മഴയായ് തീര്‍ന്നവള്‍ക്കായ്..


യവ്വനം തീര്‍ത്തവള്‍ ഒഴുകിത്തിമിര്‍ത്തുവോ?
അഴകിന്‍ ആഴങ്ങള്‍ തിളങ്ങി നിന്നിതാ...
പാപത്തിന്‍ വിഴുപ്പുകള്‍ പേറുവാനായ്...
പിന്നെയും കഴുകി അവള്‍ ഭൂമിതന്‍ മാറിടം.

അരുണന്‍ പാപത്തിന്‍ ഘനം കൂട്ടിയോ..?
നിബിഡമായി നിന്നുവോ ഒഴുകുവാനറിയാതെ..
ആശ്രയം ഇല്ലാതെ തെങ്ങിയോ നീ...
വറ്റാതെ വാരിധിയില്‍ വറ്റി വരണ്ടുവോ..?


Creative Commons License

19 Aug 2009

യതിനി

വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്


തെക്കുനിന്നെത്തുന്ന വിളിയില്‍
കത്തുന്ന നെഞ്ചിലെ കനലിന്‍
കാവലാം നീറ്റുചോറിന്റെ ഉരുളകള്‍
ദര്‍ഭതന്‍ കൈകള്‍ ഊട്ടുന്നു ഇന്നിതാ

ആഹരി രാഗത്തില്‍ തേങ്ങലായ്
തൂകിയാ, വേഴ്ച തച്ചുടച്ചപ്പോള്‍..
ഉടയുന്നു ആ വര്‍ണ വളകളും...
മങ്ങുന്നു സൂര്യന്‍ സീമന്തരേഖയില്‍ ‍..


എഴുതാത്ത ഏടിലെ വരികളെ
തേടി അലയുന്ന ഹൃദയത്തില്‍
വിഷാദഹൃത ഹ്രദത്തിലേക്കിനി
താഴാതെ എത്തിപ്പിടിക്കുവാന്‍...

കഴിയാതെ നില്‍ക്കുന്നു ഇവള്‍
ഭര്‍ത്രി? പാണിഗൃഹീതി? ഇല്ല
ഇനി അവള്‍ അമ്മയായി മാത്രം
മകളായി മാത്രം വാഴുന്നു ഇന്നിതാ...

കത്തുന്ന നെയ്‌വിളക്കിന്‍ നാളം
നീരിന്‍ കരിമ്പുക വമിക്കുവാതെ..
കാറ്റില്‍ അണയുമ്പോള്‍ ആ...
പൈതലിന്‍ കൂന്തലില്‍ തഴുകി

വിതുമ്പി ഓര്‍മതന്‍ ഓളങ്ങള്‍
നീക്കിയാ അങ്കിതം സീമന്തികം.
രേഖതന്‍ പൈത്യകം നിഴലിച്ചു
നിന്നിതാ ഇവള്‍ ഏകിയായ്...
ഇന്നിതാ ഇവള്‍ ഏകിയായ്...

Creative Commons License

24 Jul 2009

മൂകസന്ധ്യ.

പകലുകൾ അകലെ അലിയും,
നിശയോ സന്ധ്യയില്‍ അലയും..!

കൂടുകൾ വിട്ടൊരാ പക്ഷികൾ പാടും,
പാട്ടിന്റെ ഈണം പകരാമോ....?
സഖീ, പാട്ടിന്റെ ഈണം പകരാമോ....?

രാവുകൾ തീർത്തൊരാ യാത്രയാം സംഗീതം,
ശോകമായ് തേങ്ങിയോ വിരഹമീ ഗാനം..?

ഇന്നലെ നീ തന്ന ഓർമതൻ ചിറകുകൾ,
പിന്നെയും പൊഴിയുന്നതെന്തേ..?
സഖീ, പിന്നെയും പൊഴിയുന്നതെന്തേ..?

ഈറനാം മിഴികൾ പറയാതെ പകരുന്നോ,
ശോകഗാനത്തിൽ നീറുമീ നീണ്ട നിലാമഴ..?

അഴകാർന്ന നിൻ മുഖ ചിത്രമെഴുതുമ്പോൾ,
ആരാരുമറിയാതെ പടരുന്നതെന്തേ..?
സഖീ, അകലേക്കായി മറയുന്നതെന്തേ..?

പിന്നെയും പകലുകൾ അലയുന്നോ സന്ധ്യയിൽ,
നിശയുടെ ഹൃദയത്തിൻ രാഗങ്ങൾ തേടി..?

നോവുമായ് ഉറങ്ങുമീ മൂകവിഷാദം,
ഒരുനോക്കിനാ‍യ് ഉണരുന്നതെന്തേ...?
സഖീ, ഒരുവാക്കിനായ് ഉണരുന്നതെന്തേ...?

Creative Commons License

12 Jul 2009

ഭക്തിതൻ കവിത

ത്രിസന്ധ്യ എഴുതിയ കവിത,
ദീപാരാധനയാം കവിത..!

ആരാധനയിൽ അകമഴിയും,
ആനന്ദത്തിൻ കവിത..!

അധരങ്ങൾ മന്ത്രിക്കും അനുരാഗത്തിൻ,
ശുഭ ജപ മന്ത്രത്തിൻ കവിത..!


തൊഴുകൈകൾ വിറകൊള്ളും,
ഹ്രിദയത്തുടിപ്പിൻ പാരമ്യത്തിൻ കവിത..!

തുളസിക്കതിർ പൊഴിക്കും തീർത്ഥജലത്തിൻ,
തുള്ളികൾ തീർത്തൊരു കവിത..!

ചന്ദന സുഗന്ധത്താൽ നിറയും,
മന്ദമാരുതൻ തെന്നിത്തെറിപ്പിക്കും കവിത..!

ഭക്തിയിൽ ആറാടുന്നൊരാ,
ദർശന ഭാഗ്യമാം കവിത..!
ഇതു ദർശന ഭാഗ്യമാം കവിത..!



Creative Commons License

6 Jul 2009

സ്നേഹവും തേടി

പെയ്തൊഴിഞ്ഞ മാനത്തിൽ,
നീല നിഴലാട്ടമെന്നപോൽ,
അകലെയെങ്ങോ ആരോ,
നോവിന്റെ ഗാനം മൂളവേ..!


കുഞ്ഞു പ്രാവിന്റെ തൂവൽ പോൽ,
തഴുകുന്നു നോവുമീണമായ്,
മൊഴിമറന്നു മൌനമായ്,
ഇന്നിതാ എൻ മനസ്സും...!

വഴിമറന്ന പക്ഷിപോൽ,
ഒഴുകുമീ വിരഹവും,
തിരയും ആ തരളിത,
സ്നേഹസ്പർശത്തിനായ്.

ചെറുതിരിയായ് എരിയുമാ,
സ്നേഹമേ നിനക്കുമാത്രമായ്,
ദൂതുമായി വന്നു എൻ,
നേർത്ത മിഴിനീരിന്നിതാ...!

Creative Commons License

17 Jun 2009

മോഹം

പാഥേയം|ലക്കം 7| ജൂണ്‍ 2009| ഇടവം-മിഥുനം 118 - ല്‍ വായിക്കൂ

അമ്മതന്‍ മടിയില്‍ തലചായ്ച്ചുറങ്ങുമാ,
പൈതലിന്‍ സ്വാന്തന സ്വപ്നത്തിനോ.. ?
ദാഹിച്ചുനില്‍ക്കുമാ ഭിക്ഷുവിന്‍ കണ്ണിലെ,
വാതില്‍പ്പടിയിലെ കാല്‍പ്പാദത്തിനോ.. ?
പ്രേമിതന്‍ ഹൃദയസ്വരത്തിന്‍ പ്രതീ‍കമാം,
പ്രേമലേഖനത്തിന്‍ മറുവരിക്കോ.. ?


കാണാതെപോയ കിടാവിനെ അമ്മയ്ക്കു
കണ്ടുകിട്ടിയിട്ടുണ്ടായ കണ്ണീരിനോ...?
കാറ്റിലും കോളിലും കടലിനെ കാണുമാ
മുക്കുവന്‍ പെണ്ണിന്റെ കാത്തിരിപ്പിനോ..?
നിറഞ്ഞു ഭജിക്കുമാ ജപമന്ത്രശക്തിയില്‍
കടാക്ഷിക്കുവാ‍ന്‍ തുനിയുന്ന കൈകളേയോ.?
വിശപ്പിനെ മറന്നു തന്‍ മുട്ടയില്‍ ചൂടേകും
വിരിയുന്നതിനായി കാക്കും പക്ഷിതന്‍ ക്ഷമയോ..?
എന്നിലെ എന്നെ വെടിഞ്ഞു ഞാന്‍ എന്തിനോ,
ചാലിക്കുമീ അക്ഷരക്കൂട്ടിന്‍ ആശയത്തിനോ ?
എന്തിനോടിന്നെനിക്കീ മോഹം.. ?
പറയൂ എന്താണെനിക്കീ മോഹം ?
അറിയാതെ ഞാനീ മോഹങ്ങളെയെല്ലാം,
വല്ലാതെ, വല്ലാതെ മോഹിച്ചുപോകുന്നുവോ?
Creative Commons License

26 May 2009

ഉറങ്ങുമീ, നിമിഷവും.

ഒരു മഴമുകില്‍ പക്ഷി പാടിയ പാട്ടിന്റെ
ഈണത്തില്‍ കാതോര്‍ത്തു ഞാനിരുന്നൂ...

പ്രിയമാം, പ്രീതമാം അനുരാഗരാഗങ്ങള്‍
ആദി താളമായി പെയ്തിറങ്ങീ...

മൊഴിമാനം തെളിഞ്ഞൊരാ സായന്തനത്തിന്‍
ശ്രുതിതന്‍ യവ്വന നാണത്തിലും..


ചെറുതായ, ഹൃദയത്തിന്‍ സുന്ദര ശൈലിയും
പ്രണയോന്നതമായി ഇമകളടച്ചുവോ...?

നീട്ടിയ കൈകളില്‍, ഇറ്റിട്ട് വീണുവോ
പൊഴിയും സന്ത്യയും, യവന തീര്‍ത്ഥമായി..?

തീര്‍ത്ഥമായി തൂകിയ ജലബിന്ദുവെന്നപോല്‍
പുണ്യപ്രവാളത്തില്‍ ഞാന്‍ ലയിച്ചലിഞ്ഞു...

പ്രഭയേകി നില്‍ക്കുമാ അമ്പിളിക്കല പോലെ
നിശയെ, ശ്രുതി മീട്ടി ആനയിച്ചു...

അറിയാതെ മിഴിയോ, മൊഴിയാം മൂകത
മറയാതെ മാറോടണച്ചുവെന്നോ...?

ഇനിയും ഉറങ്ങാതെന്‍ മനമാം താരകം
അഴകേകി ആ മാനമാം ഹൃദയത്തിലും..

ഒരു പാതി ചാരിയാ‍, പ്രകൃതിതന്‍ വാതിലില്‍
കുളിര്‍കാറ്റായ്, തഴുകി തണുത്തതെന്തേ..?

ഉറങ്ങുമീ നിമിഷവും കനവുകളില്ലാതെ
ഉണരുന്നതിനായാ, സുന്ദര സുപ്രഭാതത്തില്‍...

ഉറങ്ങുമീ നിമിഷവും കനവുകളില്ലാതെ
ഉണരുന്നതിനായാ, സുന്ദര സുപ്രഭാതത്തില്‍...

21 May 2009

നാളെ

അഴുക്കിന്‍ ഭാണ്ഡങ്ങള്‍ ചുമന്നുകൊണ്ടാ
സൂര്യകിരണങ്ങള്‍ വീണ്ടും കിഴക്കുകേറും.
നിലകളുടെ നിഴലുകള്‍ മരിക്കും മരങ്ങള്‍ക്ക്
തണലേകി തഴച്ചുവളര്‍ന്നുകൊണ്ടേയിരിക്കും.
അമ്മയില്ലാതെ ജനിക്കും
ആ പിഞ്ചുകുഞ്ഞുങ്ങള്‍, അനാഥമായി
രണ്ടുജെന്മങ്ങളെ ദത്തെടുക്കും.
മലിനമാം മുലപ്പാലിന്‍ മധുരമിറക്കുവാന്‍
മരണത്തില്‍ പോലും കഴിയില്ലവര്‍ക്കിനി.
വിഷസൂചി കുത്തികയറിയിറങ്ങിയ
അജഡ ശോഭ കറുത്തുകരുവാളിക്കും.
വെളുപ്പിന്‍ പുറം ചട്ട ധരിച്ചു
കറുപ്പിന്‍ കരിവിഷം നിറച്ചു
ഘന വര്‍ഷം തിളപ്പിക്കും ഭൂരക്തം
കുത്തിക്കിഴിച്ചുകൊണ്ടിറങ്ങിയതങ്ങനെ.
കൊള്ളിയാന്‍ കോലങ്ങള്‍ വരക്കും തലം,
താപത്തില്‍ കൊടുമ്പിരി കൊള്ളും ദിവസവും.


പൊരിയും പരല്‍മണല്‍ മരുവിലും,
ദാ‍ഹംശമിക്കും ദഹിപ്പിച്ചുനില്‍ക്കും
അര്‍ക്ക പ്രതിബിബം പ്രാണനില്‍.
വീണ്ടും ശ്രമിക്കും കരുത്തോടെ അവന്‍
വലിച്ചു വലിച്ചു കുടിക്കുവാനായി.
രൂപത്തിന്‍ അന്തരം കഴുത്തുഞെരിക്കും
സ്നേഹബന്ദത്തിന്‍ നിര്‍മലഭാവങ്ങളത്രയും.
സൂര്യന്‍ ഉണരുമ്പോള്‍
ഉറങ്ങും ജീവനാംശങ്ങള്‍.
കുടിക്കും കരിജലം കറപിടിച്ചിരുന്നാലും.
ചിത്രത്തില്‍ മാത്രമാകും കാടുകള്‍ പിന്നെയോ
ചരിത്രമാകും, പഴമ്പുരാണമാകും.
പകുക്കും മൂലകക്കൂട്ടുകള്‍ മുടങ്ങാതെ,
മനുഷ്യ ജീവിതം മുതലെടുക്കും മൂലകസങ്കരങ്ങള്‍.
പണിയും പുതിയ കത്തുന്ന തോക്കിന്‍ കുഴലുകള്‍,
കൈവശമാക്കുവാന്‍ ഈ
പടു രസതന്ത്ര സൂത്രങ്ങളത്രയും.
തന്ത്രങ്ങള്‍ മെനയും പുതു സങ്കരജാ‍തിയുടെ
ജീവാംശ രഹസ്യത്തെ ജന്മം കൊടുക്കുവാന്‍.
ബ്രഹ്മനും പഴിക്കും, പിന്നെ പിഴക്കും,
പുതിയ പിഞ്ചുകള്‍ പിറക്കും
പ്രക്രിയാ പ്രാകൃതമായി.
ശാസ്ത്രങ്ങള്‍ ശാപങ്ങളായി ചതിക്കും
ചരാചര പ്രഭ പൊലിക്കും
പഴുതുകള്‍ അടച്ചുകൊണ്ടിങ്ങനെ.
വെറുക്കും, പിന്നെ മടുക്കും
മാനുഷജന്മത്തിനത്രയും
ഈ യുഗം മുടിക്കും, പ്രളയമിതടുക്കും
ഭൂമിയെ ചുട്ടുതിന്നുവാനായി.
ധൃതിയില്‍ തിമിര്‍ക്കും ഉതിരം മണക്കും,
മരുശാല മാത്രമാകും ഈ ഭൂമിയിതത്രയും.
മരുശാല മാത്രമാകും ഈ ഭൂമിയിതത്രയും.

19 May 2009

ഓര്‍മകളെ നിന്‍ താപം

ആകാശ അനന്ദതയില്‍ നോക്കി.. ഇടതൂര്‍ന്ന മേഘങ്ങളെ നോക്കി...
നിറകണ്ണില്‍ നിറയുന്ന നിമിഷങ്ങള്‍ പോല്‍....!
നിറയുന്നു നീലിമപോല്‍ ഗതകാലങ്ങള്‍....!
നിറയുന്നു രശ്മികള്‍ പോല്‍ നിന്നോര്‍മകള്‍...!


അറിയുന്നു ഞാനിന്ന്, ആര്‍ദ്രമാം ഓര്‍മകള്‍...
അറിയുന്നു ഞാനിന്ന്, അടരുന്ന ഓര്‍മകള്‍....
മറയാതെ എരിയുന്നു സൂര്യനെപ്പോല്‍.
അത് മനതാരിലെരിയുന്നു സൂര്യനെപ്പോല്‍.

ഓര്‍മകളെ നിന്‍ താപം ആറാതെരിഞ്ഞപ്പോള്‍..
ഉരുകിയൊലിച്ചു ഞാന്‍ മെഴുകിന്‍ പ്രതിമപോല്‍.
അറിയാതെ, ഉലയിലെ തരിയായ തനുവായി..
തളരുന്നു ഞാനിന്നും, നിന്നോര്‍മയില്‍.

ആ പ്രിയമാനസ യെമുനയും വറ്റിവരണ്ടുവോ...?
ആ സ്വരരാഗ ഗംഗയും വറ്റിവരണ്ടുവോ..?
നിന്‍ സ്മൃതിതന്‍ രോദന രാഗത്തിലും....?
നിന്‍ സ്മൃതിയില്‍ തകര്‍ന്നൊരാ താളത്തിലും...?

മായാത്ത മരീചികപോല്‍, മറയുന്നു
നിന്‍ ചിരി, മൃതിയാം, മരുവാം മനസ്സിലിന്നും....
എന്നിട്ടും കനലായി, കാഞ്ചന കാന്തിപോല്‍..
വിങ്ങി വിളങ്ങി നീയെന്‍ കനവുകളില്‍...

ഓര്‍മകളെ നിന്‍ താപം ആറാതെരിയെട്ടെ..
മനസ്സിലെ മരുവിലും വാടാതെ വളരട്ടെ...
ഇരുട്ടിലും വെളിച്ചമായ് വഴികള്‍ തെളിച്ചു നീ..
മിഴികളില്‍ നിറഞ്ഞു, വേര്‍പെടും തുള്ളിപോല്‍..

അറിഞ്ഞോ, അറിയാതെയൊ പോയിടുമോ...?
നീ അറിഞ്ഞോ, അറിയാതെയൊ പോയിടുമോ...?