Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

7 Jul 2010

തനിയാവര്‍ത്തനങ്ങള്‍

അതെ അവൾക്ക് ഇന്ന് 24 വയസ്സായിട്ടുണ്ടാകും.. റിസേർച്ച് ലാബിലെ അനൈലൈസറിന്റെ ലോഗിലെ ദിവസം എന്റെ മനസ്സിൽ ഒരു തണുത്ത കാറ്റായി വീശി....

ഹേയ് ശ്രീ! ലൈക്ക് എ കോഫീ വിത്ത് മി..? അനു ചോദിച്ചു.
ഐ ആം സോറി.....  ഐ ആം.... (ഞാൻ ഒഴിഞ്ഞുമാറാനായി ശ്രമിച്ചു)
ഇത് മൂന്നാം തവണയാ ശ്രീ എന്നെ ഒഴിവാക്കുന്നത്...! എന്തായാലും ശ്രീ ഇന്നെന്റെകൂടെ വന്നേ പറ്റൂ..
സ്കൂളിലെ ആ ചുമന്ന തൂണിനടുത്ത് പരുങ്ങിനിന്ന പഴയ എന്നെ ഞാൻ ഓര്‍ത്ത ..
 ലെറ്റ് മി സീ....!
മുഴുമിക്കുന്നതിനു മുൻപ് തന്നെ അവൾ മറുപടി പറഞ്ഞു..
താൻൿ ഗോഡ്.. ഒ കെ ലെറ്റ്സ് മീറ്റ് ഇൻ ദി കോഫീ ഡേ...
നോ അനൂ.....(ഞ്ഞാൻ വേണ്ട എന്ന് പറയാൻ തുനിഞ്ഞു...)
ഒന്നും പറയണ്ടാ.. നമ്മൾ ഇന്ന് വൈകുന്നേരം കോഫീ ഡേയിൽ കാണും.. ബൈ...
മുഖത്ത് ചിരി പടർത്തി അനു നടന്നകന്നു..

ശനിയാഴ്ച പകുതി ദിവസം മാത്രമേ വർക്കുള്ളൂ.. അനുവിനു സന്തോഷിക്കുവാൻ കുറച്ചുനേരം.. ജീവിതത്തിന്റെ പല മുഹൂർത്തങ്ങളും മിന്നൽ പോലെ മറഞ്ഞു.

12 ആം ക്ലാസ് അവസാനം ലാബ് പരീക്ഷാ ദിവസം, അര്‍ച്ചന, ചുരുണ്ട മുടിയുള്ള കവിളില്‍ മറുകുള്ള ഉണ്ടക്കണ്ണി എന്നത്തേയും പോലെ ചുവന്ന പെയിന്റടിച്ച തൂണിന്നരുകില്‍ കൂട്ടുകാരിക്കായി കാത്തു നില്‍ക്കുന്നു..
ആ കാത്തുനില്പ് എനിക്കായിട്ടുള്ളതായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിരുന്നു.
ഇനി ഒരിക്കലും പറയാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ചിന്ത എന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ അടുത്തേക്കു ചെന്നപ്പോഴേക്കും പുസ്തകങ്ങള്‍ നേഞ്ചോട് ചേര്‍ത്ത്പിടിച്ച് പേടിയോടെ എന്നെ നോക്കിയത്.. ഹോ..! ഇപ്പോഴും മായാതെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു ആ നോട്ടം...

അച്ചൂ, നിനക്കറിയാം ഞാന്‍ നിന്നോട് പറയാന്‍ പോകുന്നതെന്താണെന്ന്..! കുറേ മാ‍സങ്ങളായി ഒരു നോട്ടം പോലും തരാതെ നീ ഒഴിഞ്ഞുമാറുന്നു.. ഈ ദിവസം അതു പറഞ്ഞില്ലങ്കില്‍ പിന്നെ ഒരിക്കലും അത് കഴിഞ്ഞില്ലങ്കിലോ..!

പോക്കറ്റില്‍ ഫോണ്‍ വൈബ്രേറ്റ് മോഡില്‍ റിംങ്ങ് എന്നെ വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു വിളിച്ചു...

Love may be a small thought. But it become love when you feel that thought from your heart.

അനുവിന്റെ മെസ്സേജ്...!
അതെ ശരിയാണ് പക്ഷെ that thought should touch your heart, then only we can feel it. വെറുതെ ഓര്‍ത്തു....


ഉത്തരം ലഭിക്കാത്ത മെസ്സേജുകള്‍ പോലെ, ചോദ്യം അവശേഷിപ്പിച്ച് ഞാന്‍ എഞ്ചിനീയറിങ്ങിന് അന്യനാട്ടില്‍.. വര്‍ഷങ്ങള്‍ ചിലതുകഴിഞ്ഞു, പല കാര്യങ്ങളിലും മുന്‍പിലായിരുന്നു..
മൂന്നാം വര്‍ഷം കുറേ കുട്ടികള്‍ കൂടി നിന്നടത്ത് ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റ് വക ഒരു പുകഴ്ത്തല്‍
“ I feel, you are so different and matured sree....  ” ഇത് കേള്‍ക്കുവാന്‍ അനുവിനെപ്പോലെ മറ്റൊരു മുഖവുമുണ്ടായിരുന്നു ആ കൂട്ടത്തില്‍.. ആതിര!

ലൈബ്രറിയിലെ പുസ്തകങ്ങളും കംബ്യൂട്ടറുകളും കൂട്ടുകാരായി മാറി, ഞാന്‍ മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറിയിരുന്ന ആതിര ഒരിക്കല്‍ എന്റെ മുന്‍പില്‍ വന്നു. മൂന്നു വര്‍ഷം മുന്‍പ് എന്റെ മനസ്സില്‍ കൊണ്ടുനടന്ന, ആ തൂണിനെ നോക്കി പറയാതെ പറഞ്ഞ അതേ കാര്യങ്ങളുടെ ആവര്‍ത്തനം.

ഞാന്‍ എന്താ പറയാന്‍ വരുന്നതെന്ന് ശ്രീക്കറിയാം....! അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു....

പോകുന്നില്ലേ... എന്താടോ ഓര്‍മകള്‍ അയവിറക്കുകയാണോ.. റിംങ്ങിനുപകരം സുഹൃത്ത് തോമസ്  വര്‍ത്തമാനത്തില്‍ തിരിച്ചെത്തുവാന്‍ സഹായിച്ചു.
ഹേയ് നത്തിങ്ങ്.. ഞാന്‍ ഞാന്‍..
ഓ കെ , ഞാന്‍ പോകുന്നു..
ഹേയ് തോമസ്, കോഫീ ഡേ വരെ ഒരു ലിഫ്റ്റ് തരുമോ...
അതിനെന്താ.... എന്താടോ പതിവില്ലാതെ കോഫീ ഡേയില്‍....?
ഞാനതിനു മറുപടി പറഞ്ഞില്ല..


 അനു പറഞ്ഞതിലും, രണ്ടു മണിക്കൂര്‍ മുന്‍പേ ഞാന്‍ കോഫീ ഡേയില്‍ വന്നിരിക്കുന്നു.. എന്തിന്..? ഒരു ഗ്രീന്‍ ആപ്പിള്‍ സോഡ ഞാന്‍ ഓര്‍ഡര്‍ ചെയ്തു...

ഇടയ്ക്ക് നാട്ടില്‍ പോയിരുന്നു...ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയി..  അവള്‍ അര്‍ച്ചന, ദേവീ സങ്കല്പമാ‍ണൊ എന്നറിയില്ല.. പക്ഷെ കണ്‍കുളിരെ കാണാനുള്ള ഭാഗ്യം മാത്രം..  അതേ പേടിയോടു കൂടി എന്നെ തിരിച്ചറിഞ്ഞിരുന്നു അവള്‍. അടുത്തേക്കെത്തിയപോഴേക്കും നടന്നകന്നിരുന്നു അവള്‍.

ശ്രീ, വീട്ടില്‍ പോയില്ലേ..?

അനു വന്നിരിക്കുന്നു.. ! അതേ വേഷത്തില്‍ എന്നെ കണ്ടിട്ടാകും ചോദിച്ചത്..? അവള്‍ എന്നത്തേതിനേക്കാളും ഒരുങ്ങിയിരുന്നു. ഒരു ചെറു ചിരിയോടെ അവള്‍ എന്റെ അടുത്തിരുന്നു, എന്റെ മനസ്സറിയുന്നതുപോലെ സാരിയുടുത്തിരുന്നു. ആ ചുരുണ്ട മുടി അവള്‍ അഴിച്ചിട്ടിരുന്നു.. (മനസ്സിനെ തിരിച്ചറിയാനുള്ള കഴിവാണോ സ്നേഹം...)

എന്താ ശ്രീ.. മുഖം വല്ലാതിരിക്കുന്നത്..?

ജീവിതം ആവര്‍ത്തനങ്ങളുടെ പതിപ്പുകളാണെന്നാരോ പറഞ്ഞുകേട്ടിരിക്കുന്നു. അന്ന് ലൈബ്രറിയില്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ ഇന്ന് കോഫീ ഡേയില്‍.. തനിയാവര്‍ത്തനങ്ങള്‍..
ഈ മനസ്സില്‍ ഇന്ന് ആതിരയോ, അനുവോ ഇല്ല എന്നുതന്നെ പറയാം... എല്ലാം അച്ചുവിനേക്കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു. താനല്ലായിരുന്നു എന്നത് പറയുവാന്‍ വേണ്ടി മുഖം കാട്ടിയ വൈഷമ്യമാണ് നീ തിരിച്ചറിഞ്ഞത്...

അതെ ജീവിതം ആവര്‍ത്തനങ്ങളുടെ പതിപ്പുകളാണ്, രണ്ട് ഒഴിഞ്ഞ ഗ്ലാസുകളും പൊടിക്കണ്ണീരും അവശേഷിപ്പിച്ച് ആ ടേബിള്‍ വീണ്ടും ആരെയോ കാത്തിരുന്നു... ഓര്‍ക്കുന്നു അതേ കണ്ണീരും അടക്കപ്പിടിച്ച ഏങ്ങലുകളും ആ ലൈബ്രറിയില്‍...
ഇനി തനിആവര്‍ത്തനങ്ങള്‍ അവശേഷിക്കാതിരിക്കുവാന്‍‍, അച്ചു എന്ന ഫോണ്‍ നമ്പര്‍ ഞാന്‍ പരതി....

30 Jul 2009

ആത്മബന്ധം

പാഥേയം|ലക്കം 8| ആഗസ്റ്റ് 2009| കര്‍ക്കടകം-ചിങ്ങം 1184/5-ൽ വായിക്കൂ

വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്



ഉണ്ണീ
.... ടാ ഉണ്ണീ....!
എന്നെക്കാളും മുന്‍പേ മിക്കവാറും അവനായിരിക്കും ഉണരുക, അമ്മ എപ്പോഴും പറയും, “നിന്നേക്കാള്‍ പ്രായം കുറവല്ലേ അവന്, അവനെ കണ്ട് പടിക്ക് ...!”. എന്നും ഉണ്ണി ചായ കൊണ്ടുവന്നിട്ടാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.
അവനെവിടെ..? ഉറങ്ങിപ്പോയിട്ടുണ്ടാവും.. ! ഇന്നവനു ഞാന്‍ വെച്ചിട്ടുണ്ട്..! ഉണ്ണീ.... ടാ ഉണ്ണീ....! പക്ഷെ ഇന്നലെ അവന്‍ നേരത്തേ തന്നെ ഉറങ്ങിയതാണല്ലോ...! വിളികേള്‍ക്കുന്നില്ലല്ലോ അവന്‍, ടാ ഉണ്ണീ...!
എന്റെ ഉച്ചത്തിലുള്ള വിളി കേട്ടിട്ടാണോ എന്തോ, അമ്മ മുറിയില്‍നിന്നും ഇറങ്ങിവന്നു, കലങ്ങി, ഉറക്കമിളച്ചപോലുള്ള ആ നോട്ടം കണ്ടിട്ട് എനിക്കു വല്ലാതെ തോന്നി. പിന്നെ ഉണ്ണിയെ ഞാന്‍ വിളിച്ചില്ല.
ചിലപ്പോള്‍ ഇന്നവന്‍ ട്യൂഷന് നേരത്തേ പോയിട്ടുണ്ടാവും...! സമയം അപ്പോഴാണ് ഞാന്‍ നോക്കിയത്. സുകൂളില്‍ പോകാന്‍ നേരമായിരിക്കുന്നു.. “എന്നും വിളിക്കുന്നതല്ലേ, ഇന്നന്താ അച്ഛനുമായി വഴക്കടിച്ച് അമ്മ എന്നോടും പിണങ്ങിയോ..? സമയം പോയതു കണ്ടില്ലേ... എനിക്കു പൊതി കെട്ടി താ.. ” അമ്മയുടെ മുഖം ദയനീയമായി... “ഓ, അപ്പോള്‍ ഇന്നും ഇല്ല അല്ലേ..”

ഒരുങ്ങിയിറങ്ങുന്നതു കണ്ടിട്ട്, പതിവില്ലാതെ അച്ഛന്‍ ചോദിച്ചു ഇന്നു പോണോ എന്ന്..? എന്റെ ഉറക്കപ്പിച്ച മുഖം കണ്ടിട്ടാകും അങ്ങനെ ചോദിച്ചത്.. മറുപടി പറയാതെ ഞാന്‍ സൈക്കിള്‍ നോക്കി.. ഹാ ഞാനും അവനും സൈക്കിളിലാണ് പോകുന്നത്. ദൈവമേ, പഞ്ചറായിരിക്കുന്നു...! എന്റെ സൈക്കിള്‍ പെണ്‍പിള്ളാര്‍ക്കുള്ളതാണെന്ന് പറഞ്ഞ് അച്ഛനുമായി പുതിയ സൈക്കിള്‍ വാങ്ങുന്നതിനു വഴക്കടിച്ചിരുന്നു, അപ്പോള്‍ പിണങ്ങിയതാണവന്‍...!

സ്കൂളില്‍ ചെന്നു, അവനെ കണാന്‍ സമയം കിട്ടിയില്ല, എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കുന്നു, ഛെ, താമസിച്ചിരിക്കുന്നു. പക്ഷെ ടീച്ചറിനിതെന്തു പറ്റി വഴക്കൊന്നും പറയുന്നില്ല... ഭയങ്കര ക്ഷീണം, ഡസ്കില്‍ തലവെച്ചു ഞാന്‍ ഉറങ്ങിപ്പോയി. ടീച്ചര്‍ വന്നു വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. വഴക്കുപറയും എന്നു വിചാരിച്ചു, പക്ഷെ ഒന്നു പറഞ്ഞില്ല..

ക്ലാസ് കഴിഞ്ഞു അവന്റെ കൂടെ പോകണം, എന്നെ പറ്റിച്ചുകടന്നുകളഞ്ഞവനല്ലേ... !
പുസ്തകങ്ങള്‍ എടുത്തുവെയ്ചിറങ്ങാന്‍ അല്പം വൈകി, ഞാന്‍ ഓടി സൈക്കിള്‍ വെയ്ക്കുന്നിടത്തേക്കു വന്നു, കാത്തുനിന്ന് ക്ഷമകെട്ടവന്‍ പോയിട്ടുണ്ടാകും... വേഗത്തില്‍ പോകുന്ന പതിവില്ലല്ലോ അവന്..? ഞാന്‍ സ്കൂളിന്റെ ഗേറ്റും കടന്ന് ടാര്‍ റോഡിലേക്കു നോക്കി..? ഇല്ല കാണുന്നില്ല..! ആ വളവും കഴിഞ്ഞ് പോയിട്ടുണ്ടാകും, കഴിവതും വേഗത്തില്‍ ഞാന്‍ നടന്നു..! വീട്ടിലേക്കുള്ള ഇടവഴിയിലിറങ്ങി. ദൂരേ ആരോ സ്കൂള്‍ യൂണിഫോമില്‍.... ഞാന്‍ ഓടാന്‍ തുടങ്ങി..


അപ്പോഴാണ് ഒരു വിളി പുറകില്‍നിന്ന്...! അതെ ഉണ്ണി തന്നെ! അവന്റെ കയ്യില്‍ ബാഗില്ലല്ലോ..? യൂണിഫോമിനു പകരം വെളുത്ത വസ്ത്രം..? ആ വെളുത്ത വസ്ത്രത്തില്‍ അവനെ കാണാന്‍ നല്ല ചേലുണ്ടായിരുന്നു..!
“അക്കയെന്താ ഇത്രേം വേഗത്തിലോടിയത്..? എന്നോട് ഇഷ്ടമില്ലല്ലേ..?”
“ ഇതു നല്ല കൂത്ത്, നീ പോയിട്ടുണ്ടാകുമെന്നുകരുതി ഞാന്‍ ഓടുകയായിരുന്നു..!”
“അക്കയെ വിളിച്ചോണ്ടുപോകാനല്ലേ ഞാന്‍ സ്കൂളിന്റെ മുന്‍പില്‍ കാത്തുനിന്നത് എന്നെ കണ്ടില്ലായിരുന്നോ..?”
“ഇല്ല, നീ എന്തേ രാവിലെ വിളിക്കാതെ പോയത്..?
“ഇന്നലയേ ഞാന്‍ പോയിരുന്നല്ലോ അക്കേ.. രാവിലെ വന്നപ്പോള്‍ നല്ല ഉറക്കമായിരുന്നു, പിന്നെ സ്കൂളില്‍ വന്നു വിളിക്കാമെന്നു കരുതി... ”
“നമുക്കു പോകാം അക്കേ...! അക്കേടെ ഉടുപ്പിന് ഈ നിറം തീരെ ചേരില്ല....! നല്ല വെളുത്തതായിരുന്നെങ്കില്‍ എന്റേതുപോലെ ആയേനേ അല്ലേ...?”
“അതെ...!”
എന്റെ വസ്ത്രത്തിന്റെ നിറം മങ്ങിമാറുന്നതുപോലെ..! ഉണ്ടായിരുന്ന തലവേദനയും പോയി..! ഭാരമില്ലാതെ പറക്കുന്നതുപോലെ.. ഹായ് എന്തു രസം..!
അടുത്ത വീട്ടിലെ അമ്മൂമ്മ ആ വഴി വരുന്നു..!
“ഇവള്‍ക്കിതെന്താ പറ്റിയത്....?” ഒന്നുമില്ലന്നു പറഞ്ഞപ്പോഴേക്കും അവര്‍ നിലവിളിക്കാന്‍ തുടങ്ങി....!

“ ഉണ്ണി പോയതിന്റെ ദുഃഖമാണവളേയും... ഈശ്വരാ...!”

ഞാനും ഉണ്ണിയും ചേര്‍ന്ന് വീട്ടിലേക്കു പോയി...! അവന്‍ വാതോരാതെ പറയുന്നുണ്ടായിരുന്നു... പുതിയ വീടിന്റെ വിശേഷങ്ങള്‍.. അതാസ്വദിച്ച് അവന്റെ കൂടെ ഞാനും... !

Creative Commons License

25 May 2009

ജീവിതവഴിയിലെ ജനല്‍പ്പാളികള്‍

പാഥേയം|ലക്കം 6| ജൂണ്‍ 2009| ഇടവം-മിഥുനം 1184 - ല്‍ വായിക്കൂ.


നടന്നു വേണം ബസ്റ്റോപ്പിലെത്തുവാന്‍... ദിവസവും ഒരേവഴി...! വലതുഭാഗം കുത്തൊഴുക്കില്ലാത്ത, തടയണിയുടെ ബാക്കിഭാഗമായ നദി. ഇടതുവശം ഒറ്റപ്പെട്ട വീടുകളും, ചേറുകള്‍ കൂട്ടിയിട്ടിരിക്കുന്ന നഗരസഭയുടെ അഴുക്കുപാത്രം പോലെ പരന്ന് വികൃതമായി കിടക്കുന്ന സ്ഥലങ്ങളും...! മൂക്ക് പൊത്തിക്കടക്കുകയാണ് പതിവ്. പിന്നെയും കുറച്ചുകൂടി നടന്നാല്‍ രണ്ടുനിലകളുള്ള ഒരു പഴയ വീട്, പേര കായിച്ചുനില്‍ക്കുന്ന മുറ്റത്ത്. പുതിയ മതിലിന്റെ മറവില്‍ പേരയുടെ മുകള്‍ ഭാഗം മാത്രം കാണാം, ഒന്നാം നിലയുടെ പകുതിഭാഗവും രണ്ടാംനില മുഴുവനും കാണാം.

ദിവസങ്ങള്‍ കൊണ്ടുള്ള പരിചയം മൂലം, ആ ഏകാന്ത ഭവനത്തെ അടുത്തറിയുവാന്‍ തുടങ്ങി. എന്തോ ഒരു ആകര്‍ഷണമുള്ളതുപോലെ.. ! ഗേറ്റ് തുറന്നു കയറിയാല്‍ വതിലുകളല്ല കാണുന്നതെന്നു മനസ്സിലായി. അങ്ങനെ അകത്തുകയറി, പേരക്കയുടെ രുചി അറിയാന്‍ കഴിഞ്ഞു. വീണ്ടും ഉള്ളിലേക്കു കയറി ഇടത്തോട്ട് തിരിഞ്ഞാല്‍ വാതില്‍ കാണാം..! ദൈവമേ കതകിന്റെ പാതി പാളി തുറന്നു കിടക്കുന്നു. ഇന്നിത്രേം മതി, തിരിച്ചിറങ്ങാന്‍ നോക്കിയപ്പോള്‍ പുറകില്‍ കടുപ്പിച്ച നോട്ടവുമായി ഒരു “പാട്ടി” (അമ്മൂമ്മ) . “ ദൈവമേ പെട്ടുപോയല്ലൊ, തിരിച്ചിറങ്ങാന്‍ ഒരു വഴിമാത്രം പക്ഷെ ചുവന്ന കണ്ണുകളുമായി തുറിച്ചുനോക്കി നില്‍ക്കുന്നു പാട്ടി. ”
“ കൊയ്യപ്പളത്തിക്കാകെ...! ” (പേരയ്ക്കായിക്കുവേണ്ടി...!)
ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. ചുട്ട മറുപടി തന്നെ കിട്ടി. പിന്നെ ഒരു ചോദ്യവും “പേരക്കായിക്കു വന്നതാണെങ്കില്‍ അതെടുത്ത് പോയിക്കൂടേ..? ഈ ഭാഗത്തേക്കുവന്നെന്താ കാര്യം...? മേലാല്‍ ഈ മതിലിനകത്ത് ഇനി കണ്ടു പോകരുത് ” എന്നൊരു താക്കീതും.
‘ പിന്നേ ഈ വീട്ടിലെന്താ രത്നം പൂഴ്ത്തി വച്ചിരിക്കുവല്ലേ...! ’ ഞാന്‍ മനസ്സിലോര്‍ത്തു.
“എന്ന നെനച്ചിട്ടിരുക്ക്....? വെലിയില് പോ...! ”(എന്തോ ആലോചിച്ചോണ്ട് നില്‍ക്കുവാ...? വെളിയില്‍ പോ..! ) അവരലറി. വെളിയില്‍ വന്നപ്പോഴേക്കും വിയര്‍ത്തുപോയി. വായില്‍ വെള്ളം ഊറിയാലും, വീണ്ടും അതിനകത്തേക്കു കയറുവാന്‍ ഒരു ധൈര്യക്കുറവ് .

പിന്നെ പിന്നെ ശ്രദ്ധ രണ്ടാം നിലയിലുള്ള അടഞ്ഞ ജനല്‍പ്പാളികളില്‍ മാത്രമായി. അതില്‍ മാത്രമായി നോട്ടം. ഇത്രയും നാളായി അത് തുറന്നിട്ടേ ഇല്ല ! ദാ ആ പാട്ടി എതിരേ..! “എന്നടാ അങ്കെയേ പാത്തിട്ട് വരുത്...? അങ്കെ ഉന്‍ #*x*##@# ഇരുക്കാ..?”. (എന്താടാ അവിടെതന്നെ നോക്കി വരുന്നത്.? അവിടെന്താ നിന്റെ #*x*##@# ഇരുപ്പുണ്ടോ..? ) കലി കയറി വന്നു എനിക്ക്. പെട്ടെന്നാണ് അതു സംഭവിച്ചത് കൂടെ വന്ന ഒരുവന്‍ ഒരു കല്ലെടുത്ത് ആ ജനാലപ്പാളിയിലേക്കൊരേറ്...!


തച്ചുടച്ചു അത്, ഉന്നം ശരിയായതിന്റെ ആഹ്ലാദം ! പക്ഷെ നടന്നതു വിപരീതമായിരുന്നു, അലറിക്കരയുന്ന ഒരു പെണ്‍കുട്ടിയുടെ സ്വരം, ഉച്ചത്തില്‍ വളരെ ഉച്ചത്തില്‍..... എല്ലാവരും ഓടിക്കളഞ്ഞു..! ഞാന്‍ അന്തിച്ചവിടെ നിന്നു. അത്ഭുതമായിരുന്നു എനിക്ക്, ഒരിക്കലും തുറക്കാത്ത ആ ജനല്‍പ്പാളിയുടെ അപ്പുറത്ത് ആരായിരിക്കാം, അവള്‍ എങ്ങനെ ഇരിക്കും..? ജിജ്ഞാസ കൂടി വന്നു.

കുറെ നാളുകള്‍ക്കു ശേഷം വെളിച്ചവും കാറ്റും ഉള്ളില്‍ വന്നതിന്റെ സന്തോഷമോ, തന്റെ പ്രിയപ്പെട്ട ജനല്‍ചില്ലുകള്‍ ഉടഞ്ഞതിന്റെ വിഷമവും പ്രകടാമാകാത്ത, മുടി അഴിഞ്ഞ് പരന്നുനടക്കുന്നതും, പൊട്ടുകുത്താതുമായ ഒരു മുഖവുമായി പൊട്ടിയ ഒരു ജനാലച്ചില്ല് കയ്യിലേക്കെടുത്ത് പുറത്തേക്ക് നോക്കി അവള്‍....! എന്നെയായിരുന്നോ നോക്കിയത്...? അല്ല ! പുതിയ വെളിച്ചത്തെ ? ആ പേരമരത്തിലിരുന്ന് കൊഞ്ചുന്ന കിളികളെ....? അല്ല ! തണുപ്പേകി തഴുകുന്ന ആ കാറ്റിനെ അനുഭവിക്കുന്നതുപോലെ പവള്‍ പെട്ടെന്നു കണ്ണടച്ചു..!

ഒന്നും പറയാതെ കയ്യിലിരുന്ന സഞ്ചി താഴെയിട്ട് പാട്ടി അകത്തേക്കോടി, നിമിഷങ്ങള്‍ക്കു ശേഷം അവള്‍ പുറകോട്ടു നോക്കി... ഓടി വന്ന് കയ്യിലെ പൊട്ടിയ ചില്ല് പിടിച്ചുവാങ്ങി അവര്‍ അവളെയും കൊണ്ട് പോകാന്‍ തുടങ്ങി....
“വാടാ... ടാ വരാന്‍... കൂട്ടുകാര്‍ ദൂരെ മാറിനിന്ന് വിളിക്കുന്നു.”
അവള്‍ എന്നെ നോക്കി, നിര്‍വികാരമായ ആ നോട്ടം, പിന്നെ, വെളിയിലെ ദൃശ്യങ്ങള്‍ മാഞ്ഞുപോകുമല്ലോ എന്നോര്‍ത്താവാം ദയനീയമായി. അവ്യക്തമായ ചിത്രങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ ആ ദിവസം മുഴുവന്‍, ആ നിര്‍വികാര നിര്‍മല മുഖമോര്‍ത്ത് ചിന്തയില്‍ മുഴുകി.

അറിയാനുള്ള ആഗ്രഹം, കോളേജില്‍ നിന്ന് അരദിവസത്തെ ലീവെടുത്തു. തിരിച്ച് പഴയ സ്ഥലത്തു ചെല്ലാന്‍ ഒരു മടി, പൊട്ടിപ്പോയതിന് പകരം ഗ്ലസുമേടിച്ചു കൊടുക്കുവാന്‍ പറഞ്ഞാലോ..! അതുകൊണ്ട് ആ വീടിനടുത്തവഴിയിലുള്ള ചായക്കടയിലെ ചായ രുചിനോക്കാതെ ഇറക്കി. പിന്നെ ചില അന്വേഷണങ്ങള്‍, എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തപോലെ ചായക്കടക്കാരന്‍ ഒന്നും പറയാതെ എല്ലാം പറഞ്ഞു. രണ്ടര രൂപ വെറുതെ പോയില്ല, അവളും അമ്മൂമ്മയും മാത്രമാണ് അവിടെ ഉള്ളതെന്നും, രാവിലെ ഒരു ആമ്പുലന്‍സില്‍ അവളെ കയറ്റികൊണ്ടുപോയിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അവളുടെ അച്ഛനമ്മമാര്‍ രണ്ടുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തെന്നും,
അങ്ങോട്ടു പോകണ്ടാ രാത്രികാലങ്ങളില്‍ അവരുടെ പ്രേതത്തിന്റെ അലര്‍ച്ച കേള്‍ക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ട് എന്നെ ഒന്നു സൂക്ഷിച്ചുനോക്കി. കൂടുതൊലൊന്നും ചോദിക്കാതെ ഞാന്‍ നടന്നു.

കൂട്ടുകാര്‍ തിരിച്ചു വന്നു, വെള്ളിയും ശനിയും അവധി പ്രഖ്യാപിച്ചു. സന്തോഷം ആ വഴി ഇനി കുറച്ചുനാള്‍ കഴിഞ്ഞു പോയാ‍ല്‍ മതിയല്ലോ.. കൂട്ടുകാര്‍ ഇങ്ങനെയും പറയുന്നുണ്ടായിരുന്നു!

പക്ഷെ ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്തദിവസം വീണ്ടും അതേ വഴിയിലൂടെ ഞാന്‍.. ജനല്‍പ്പാളികളില്‍ ഇന്നു ചില്ലുകള്‍ പൂര്‍ണമായും ഇല്ല, കമ്പിയഴികള്‍ക്കപ്പുറത്ത് ചീകിഒതുക്കിയമുടിയും, പൊട്ട് തൊട്ട്, പുറത്തേക്കു നോക്കിയിരിക്കുന്ന സുന്ദരിക്കുട്ടിയെ ഞാന്‍ കണ്ടു. മനസ്സിന് സമാധാനവും വെളിച്ചവും വീണപോലെ അവള്‍ ആരെയോ പ്രതീക്ഷിച്ച് നില്‍ക്കുന്നു. അവള്‍ എന്നെ നോക്കി, നിര്‍വികാരമായ നോട്ടം, പിന്നെ വെളിയിലെ ദൃശ്യങ്ങള്‍, ഉള്ളിലെ ദൃശ്യങ്ങളുടെ നിഴലുകള്‍ മായിക്കുന്നതുകൊണ്ടാകാം, ദയനീയമായ ആ നോ‍ട്ടം മാഞ്ഞിരിക്കുന്നു.
ഞാന്‍ തിരിച്ചു നടന്നു, അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ..? എന്തിനാണ് അവളിലെ ഈ മാറ്റം ?

അടുത്ത ദിവസം വീണ്ടും ആ വഴിയെ ലക്ഷ്യം കണ്ട്... “എങ്ങോട്ടാടാ രാവിലെ തന്നെ..? കോളേജില്ലല്ലോ ഇന്ന്.. ” ഞാന്‍ ഒന്ന് ചിരിച്ചു, ഒന്നും മിണ്ടാതെ ഗുപ്ത ലക്ഷ്യങ്ങള്‍ മനസ്സില്‍ കുറിച്ചിട്ട് വീണ്ടും ആ വഴിയെ ലക്ഷ്യമാക്കി നടന്നു.
ഇന്ന് എന്നെ കാത്തെന്ന പോലെ പാട്ടി നില്‍ക്കുന്നു..! ദൈവമേ എന്താകുമോ ആവോ? എന്തായാലും വരട്ടെ എന്ന് കരുതി അവരുടെ അരികിലേക്കു ഞാന്‍ നടന്നു. ആശ്ചര്യം ! ഒരു പുഞ്ചിരിയോട് കൂടി അവരെന്നെ വിളിച്ചു...!
“ രണ്ടു വര്‍ഷമായി, അവള്‍ ഇരുട്ടിനെ ഇഷ്ടപ്പെടുവാന്‍ തുടങ്ങിയിട്ട്, നീ തകര്‍ത്ത ആ ജനാലച്ചില്ലുകള്‍ക്ക് ഒരു മനുഷ്യനെ വെളിച്ചം കാണിക്കുവാന്‍ കഴിവുള്ളതായിരുന്നു. അന്ന് ഒരുനാള്‍, ഇവളുടെ വിവാഹനിശ്ചയം കഴിഞ്ഞെത്തിയ എന്റെ മകനും മരുമകളെയും ഞാനിന്നും ഓര്‍ക്കുന്നു, സന്തോഷത്തിനു പകരം പേടിയുള്ള ഒരു മുഖമായിരുന്നു അവര്‍ക്ക്... ചോദിച്ചതത്രയും കൊടുത്തില്ലങ്കില്‍ വിവാഹം മുടങ്ങും എന്നു പോലും...! പിറ്റേന്ന് പുലരി പിറന്നത് അവരുടെ ആത്മഹത്യാ കുറിപ്പുമായായിരുന്നു. കല്യാണവും മുടങ്ങി.. അത് അവളുടെ മാനസിക നില തെറ്റിച്ചു. വെളിച്ചത്തെയും പ്രഭാതത്തെയും അവള്‍ വെറുത്തു തുടങ്ങി. സ്വപ്നം കണ്ട തന്റെ കാമുകനെ ഭര്‍ത്താവായികിട്ടുമെന്നുള്ള പ്രതീക്ഷയും മാതാപിതാക്കളുടെ മരണവും അവളെ തളര്‍ത്തി. ഒന്നര വര്‍ഷത്തെ ചികിത്സയിലായിരുന്നു അവള്‍. പക്ഷെ നിര്‍വികാരമായ ഒരു മനസ്സുമായ ഒരു മനുഷ്യപ്രതിമയെയാണെനിക്കു അവര്‍ തിരികെ നല്‍കിയത്. പക്ഷെ നീ എനിക്ക് ആ ജീ‍വനെ തിരിച്ചുനല്‍കിയിരിക്കുന്നു, അവള്‍ക്ക് വെളിച്ചം ഇഷ്ടമായിത്തുടങ്ങിയിരിക്കുന്നു.. എങ്ങനെയാണ് നിന്നോട് ഞാന്‍ നന്ദി പറയേണ്ടത്...? ”

അവരുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു. അവര് കൈകൂപ്പി നിന്നു. ഒന്നും പറയാനറിയാതെ ഞാനും നിന്നു. ‘പിന്നെ വെരാം’ എന്ന ഒരു പാഴ്വാക്കേകി ഞാന്‍ നടന്നകന്നു.
അവള്‍ ആ ജനാലപ്പാളികള്‍ക്കപ്പുറത്ത്, മനസ്സിലെ ജനാലക്കകത്ത് തടഞ്ഞുവെച്ച തന്റെ അച്ഛനമ്മമാരെ, അതൊ തന്റെ കാമുകനായ പുരുഷന്റെ ഓര്‍മയുടെ ജാലകമാം തടവറയില്‍ നിന്ന് ചില്ല് പൊട്ടിച്ച് വെളിയില്‍ വന്നപോലെ എന്നെ നോക്കി.... ഇന്ന് അവള്‍ എന്നെ തന്നെയാണ് നോക്കുന്നത്. പേരറിയാത്ത ഞാനിതാ നടന്നകലുന്നു, പുതിയ ഒരു പ്രഭാതം നിനക്കായി നല്‍കിയിട്ട് ഞാനിതാ നടന്നകലുന്നു. പേരാറിയാത്ത നിന്നെയും മനസ്സിലേറ്റി പുതിയ പ്രഭാതം തേടി ഞാനും.
ശുഭം.



Creative Commons License

2 May 2009

ക്ഷണ ബ്രാഹ്മണന്‍

മിത്രത്തിന്റെ ജീവിതത്തില്‍ നിന്നടര്‍ത്തിയെടുത്തത്..... അനുവാദമില്ലാതെ, ചോദിച്ചറിഞ്ഞതും, സംഭാഷണശകലങ്ങള്‍ അവന്റെ കണ്ണുകള്‍ നിറച്ചപ്പോള്‍ എഴുതിയത്.

നാ‍ലു ദിവസത്തെ ഒന്നിച്ചവുധിയിട്ടതിന്റെ സന്തോഷം, രാത്രി സുഹൃത്തുക്കളുമൊത്തവന്‍ ഉറ്റ കൂട്ടുകാരന്റെ വീട്ടിലേക്കൊരു യാത്രയുടെ വക്കില്‍..... ബസ്റ്റാന്റില്‍ തമിഴക്ഷരങ്ങള്‍ കൂട്ടിവായിക്കും മിടുക്കില്‍, ആഥിധേയനാകുന്ന സുഹൃത്തിനെ സഹായിച്ചുകൊണ്ടിരുന്നു. ആദ്യത്തെ ബസ്സിന്റെ തലപ്പ് വായിച്ചവന്‍ പറഞ്ഞു “അതെ അങ്ങോട്ടു തന്നെ” എട്ടുപേരും ചാടിക്കയറി. സീറ്റുകള്‍ കുറവ്, ആറുമണിക്കൂര്‍ യാത്രയുള്ളതുകൊണ്ട് എല്ലാവരും തിരിച്ചിറങ്ങി... മുറുക്കിയ വായിലെ കറപുരണ്ട പല്ലിളിച്ചു കാട്ടിയ “പാട്ടിയെ” മറന്നു പൊയിട്ടില്ല.. അവര്‍ക്കു സീറ്റുകിട്ടി. വീട്ടിലെത്താന്‍ എല്ലാവര്‍ക്കും തിരക്കുള്ളതു പോലെ ആ ബസ്സ് നിറഞ്ഞു പോയി. ഒരുവന്റെ കുശാഗ്രബുദ്ധി തെളിഞ്ഞു, എല്ലാവരും ബസ്സു കയറിവരുന്ന ഭാഗത്തേക്ക് നടന്നു, “അതാ വണ്ടി!”. “ ഓടുന്ന വണ്ടിയില്‍ ചാടിക്കയറരുത് ” മനസ്സിലെ മുന്നറിയിപ്പവഗണിച്ചവര്‍ ചാടിക്കയറി. സീറ്റ് കിട്ടി.

ആദ്യത്തെ ഫോണ്‍ കോള്‍...
Mummy Calling... സ്ക്രീനില്‍ തെളിഞ്ഞുവന്നു...
“അമ്മേ....! എന്തു പറ്റി രാത്രിയില്‍?”
“നീ എവിടാ ?”
“ഞാന്‍ പറഞ്ഞിരുന്നില്ലേ.. കൂട്ടുകാരന്റെ വീട്ടില്‍......”
“മോനേ......! മാ‍മാ ആശുപത്രിയിലാടാ....”
“എന്താ?....”
“അതെ ആറ്റിലിറങ്ങിയതാ രണ്ടുപേരും.... അനിമാമായെ കാണുന്നില്ല....! ഞാന്‍ അങ്ങോട്ട് പോകുന്നേ ഉള്ളൂ..... ഞാന്‍.... ഞാന്‍ പിന്നെ വിളിക്കാം....”

വാക്കുകളിലെ വിങ്ങലുകള്‍ തിരിച്ചറിഞ്ഞിരുന്നു അവന്‍.....
ഉടന്‍ തന്നെ കുഞ്ഞമ്മയെ അവന്‍ വിളിച്ചു.. ഫോണെടുത്തില്ല. വീണ്ടും അവന്റെ ഫോണ്‍ ശബ്ദിച്ചു.. അനുജത്തി..
“വാവേ, എന്താ മാമന്... എന്താ നിധീ, വല്യമാമനെന്താ ?”
“മാമന് കുഴപ്പമൊന്നുമില്ല... ”
ഏങ്ങലുകള്‍ കടിച്ചമര്‍ത്തിയ സ്വരം മങ്ങി...
“അനിമാമയോ... ? ”
കടിച്ചമര്‍ത്തിയ ഏങ്ങലുകള്‍ വിങ്ങിപ്പൊട്ടി....
“വാവേ... എന്താ ഇത്.. ഫോണ്‍ വെച്ചോ... ഞാന്‍.. പിന്നെ വിളിക്കാം...”
കൂടെയിരുന്ന കൂട്ടുകാരന്‍മാര്‍ കാര്യം തിരക്കി............
മറുപടി ഒരുതുള്ളി കണ്ണുനീര്‍.. (ഇതുവരെ അവനെ ഞാന്‍ കരഞ്ഞു കണ്ടിട്ടില്ല....)
“എന്താടാ...?”
“എനിക്ക് വീട് വരെ ഒന്നു പോകണം......”
ബസ്സ് റോഡുകള്‍ പിന്നിട്ടുകൊണ്ടിരുന്നു.....
അവന്‍ ചേട്ടത്തിയമ്മയെ വിളിച്ചു......
“ഹലോ ഭാബീ..... വെയര്‍ ഈസ് ഭയ്യാ.....”
“ഹീ ഈസ് ഹിയര്‍.. ജെസ്റ്റ് എ സെക്കണ്ട്... ”
“ഹലോ.... അണ്ണാ..അനിമാമനെന്താ............?”
“ടാ മാമന്‍............... ആറ്റില്‍ മുങ്ങി മരിച്ചു...”
ഉരുക്കിഉറപ്പിച്ച ശബ്ദം, പക്ഷെ അതിനുശേഷനുള്ള നിശബ്ദത, വേദനയുടെ ആഴം അളന്നിരുന്നു അവന്‍...
(“ഏയ് വാട്ട് ഈസ് ദിസ്.....” ഭാബിയുടെ സ്വാന്തനിപ്പിക്കലുകളും ഇടറി.....(കരയുന്നത് ആദ്യമായിട്ടണ്.....)........)
“പക്ഷെ മാമനു നല്ലവണ്ണം നീന്തറിയാമല്ലോ.....”
കൂട്ടുകാര്‍ ഇറങ്ങി.... അവന്‍ ഒറ്റക്കായതറിഞ്ഞില്ല.....


“നീ എവിടാ........”
“ഞാന്‍ വീട്ടിലേക്കു പോയിക്കൊണ്ടിരിക്കുവാ.....”
“ങാ രാവിലെ ഞങ്ങളങ്ങെത്തും........ മമ്മിയേം കുഞ്ഞമ്മയേം നോക്കിയേക്കണേ...”
വണ്ടികള്‍ മാറിക്കയറിയതും സൂര്യന്‍ ഉദിച്ചതും, കലങ്ങിയ കണ്ണുകള്‍ തെളിയാന്‍ വഴികൊടുത്തില്ല...
അതിരാവിലെ വീട്ടിലെത്തി.. വീട് പൂട്ടിയിരുന്നു..
അളിയന്റെ കാറ് വന്ന് മുന്‍പില്‍ നിന്നു... വാ കണ്ണാ....
ഡോര്‍ തുറന്നടഞ്ഞു........
കാറുകള്‍ നിരന്നുകിടക്കുന്നു......
ആസ്ബറ്റോസുകൊണ്ടുള്ള താത്കാലിക പന്തല്‍.... അടുക്കുതെറ്റിക്കിടക്കുന്ന കസേരകള്‍ മുറ്റത്ത്...
കുഞ്ഞമ്മയുടെ മകള്‍ വാവ ഓടിവന്നു, കരഞ്ഞു.... വലിയമാമ കരയുന്നു... “അവന്‍ എന്റെ കൂടൊണ്ടാരുന്നതാ..”
എല്ലാവരേയും കണ്ടു.............. ഒരക്ഷരം ആരോടും മിണ്ടുന്നില്ല...
അളിയന്‍ വന്നു വിളിച്ചു...... അവന്‍ അനിമാമിയുടെ മുറിയിലേക്ക് ചെന്നു.... അമ്മൂസ് (നാലു വയസ്സ്) ഒന്നുമറിയാതെ ഓടിവന്ന് സ്ഥിരം ചോദികാറുള്ള കമ്പുമുട്ടായി ചോദിച്ചു.... ഇതുവരെ പിടിച്ചുനിന്ന അവന്‍... അവളെ കോരിയെടുത്ത് കെട്ടിപ്പിടിച്ച് കരഞ്ഞു.... അളിയന്‍ വീ‍ണ്ടും വന്നു വിളിച്ചു, “വാ നമുക്ക് മോര്‍ച്ചറിയിലേക്കു പോകാം.. എടുക്കാനുള്ള സമയമായി...”
കാറില്‍ പോയി തിരിച്ച് ആമ്പുലന്‍സില്‍ ആത്മാവു നഷ്ടപ്പെട്ട അമ്മാവന്റെ കൂടെ........
ഇറക്കി പന്തലില്‍ വച്ചു വെള്ള പുതച്ച്................
രണ്ടു മണിക്കൂര്‍ രണ്ട് വര്‍ഷം എന്നപോലെ ഇഴഞ്ഞുനീങ്ങി... ഇതിനിടയില്‍ അണ്ണന്‍ വന്നു കൂടെ ചേട്ടത്തിയമ്മയും ഉണ്ട്...
കര്‍മ്മങ്ങള്‍ ആരു ചെയ്യുമെന്ന ചോദ്യവുമായ് ഒരാള്‍ പാഞ്ഞു നടക്കുന്നു... പുത്രസമാനനായ ആരെങ്കിലും...
കുടുമ്പത്തിലെ ഇളയ ആണ്‍തരിയായ അവന്റെ അടുത്തുതന്നെ അതെത്തി. കുറിയാണ്ടുടുത്ത് കുളിച്ചുവരുവാന്‍ ആരോ ഉപദേശിച്ചു...
നനഞ്ഞു നിന്നിരുന്ന അവനെ കണ്ണുനീര്‍ വീണ്ടും നനച്ചു..... ഇടത്തോട്ടിട്ട ഒരു പൂണൂല്‍ ധരിച്ചു.. കറുക മോതിരത്തിന്റെ കയ്യുകള്‍ യാത്രയപ്പിന്റെ മന്ത്രങ്ങള്‍ക്കനുസരിച്ച് അഗ്നിയില്‍ ഹോമിച്ചു.... ഒറ്റ പാളച്ചെരുപ്പ് ധരിച്ച് ജലധാരയൂറുന്ന കുടവുമായി മൂന്ന് വലംവെയ്ച്ചു പിറകിലേക്കിട്ടു..... പിന്നെയും കുറെക്കഴിഞ്ഞ് അവന്റെ അമ്മാവന്‍ അഗ്നിശുദ്ധി വരുത്തി പഞ്ചഭൂതമായി അലിഞ്ഞു...
അവന്‍ ഒരു ക്ഷണബ്രാഹ്മണനായി...